ഇസ്ലാമാബാദ് : കഴിഞ്ഞ ദിവസമാണ് പാകിസ്താൻ മുൻ ക്രിക്കറ്റ് ക്യാപ്ടൻ ഷാഹിദ് അഫ്രീദിയുടെ മകളെ ക്രിക്കറ്റ് താരം ഷഹീൻ ഷാ അഫ്രീദി വിവാഹം കഴിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. വധൂവരന്മാരുടെ ചിത്രങ്ങൾ ഉൾപ്പെടെ ശ്രദ്ധ നേടി. എന്നാൽ തങ്ങൾ ഔദ്യോഗികമായി പുറത്തുവിടാതെ തന്നെ പല ചിത്രങ്ങളും ചോർന്നിരിക്കുകയാണെന്നാണ് ഷഹീൻ ഷാ അഫ്രീദി പറയുന്നത്. ഇതിലൂടെ സ്വകാര്യത നഷ്ടപ്പെട്ടുവെന്നും ക്രിക്കറ്റ് താരം ആരോപിച്ചു.
അൻഷയും ഷഹീനും വിവാഹ വേദിയിൽ ഇരിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. ഈ ചിത്രങ്ങളിൽ അൻഷ ഹിജാബും പർദ്ദയും ബുർഖയും മറ്റും ധരിച്ചിട്ടില്ലെന്നും, മുഴുവൻ മുഖവും ദൃശ്യമാണെന്നും അത് തെറ്റായി പോയെന്നുമാണ് ഇതിനുള്ള കാരണമായി അഫ്രീദി പറയുന്നത്.
”ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്കിടയിലും ഞങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെട്ടു, ആളുകൾ ഒരു പ്രശ്‌നവുമില്ലാതെ ഈ ചിത്രങ്ങൾ ഒന്നിലധികം തവണ പങ്കിട്ടു എന്നത് വളരെ നിരാശാജനകമാണ്. ഞങ്ങളുടെ അവിസ്മരണീയ ദിനം നശിപ്പിക്കാൻ ശ്രമിക്കാതെ ഞങ്ങളുമായി സഹകരിക്കണമെന്ന് ഞാൻ എല്ലാവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു. ‘ ഷഹീൻ അഫ്രീദി ട്വീറ്റ് ചെയ്തു.
ഷഹീൻ അഫ്രീദി തന്നെ നിക്കാഹിന്റെ മൂന്ന് ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളിലൊന്നിൽ, ഷഹീൻ ഭാര്യയ്ക്കൊപ്പം ഇരിക്കുന്നത് കാണാം. എന്നാൽ അൻഷയുടെ മുഖം പൂർണ്ണമായും മൂടിയിരിക്കുന്ന രീതിയിലാണ് ചിത്രം. രണ്ടാമത്തെ ചിത്രം, ഷാഹിദ് അഫ്രീദിക്കൊപ്പമാണ്. മൂന്നാമത്തെ ചിത്രത്തിൽ രണ്ട് കുടുംബങ്ങളുമായി അടുപ്പമുള്ള ആളുകളുണ്ട്.
എന്നാൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രത്തിൽ, ഷഹീനും അൻഷ അഫ്രീദിയും ഒരുമിച്ച് ഇരിക്കുന്നതാണ് കാണുന്നത്. ഇതിൽ അൻഷ പർദ ധരിച്ചിട്ടില്ല. പാകിസ്താനിലെ പല കടുത്ത ഇസ്ലാമിക സെലിബ്രിറ്റികളും ഭാര്യമാരുടെ മുഖം കാണിക്കാറില്ല.
Discussion about this post