ചെന്നൈ: തമിഴ്‌നാട്ടിൽ ബോംബ് പൊട്ടിത്തെറിച്ച് കുപ്രസിദ്ധ ഗുണ്ടാ നേതാവിന് പരിക്ക്. ചെന്നൈ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഒട്ടേരി കാർത്തിയ്ക്കാണ് അപകടത്തിൽ ഇരു കൈകളും നഷ്ടമായത്. ബോംബ് നിർമ്മാണത്തിനിടെ അബദ്ധത്തിൽ കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
ഉച്ചയോടെയായിരുന്നു സംഭവം. പുഴലിലെ ജയിയിൽ വച്ച് വിജയകുമാർ എന്ന തടവുകാരനുമായി ഒട്ടേരി കാർത്തി സൗഹൃദത്തിലായിരുന്നു. അമ്പാട്ടൂരിലുള്ള ഇയാളുടെ വീടിന്റെ ടെറസിലിരുന്ന് ആയിരുന്നു ഒട്ടേരി കാർത്തി ബോംബ് നിർമ്മിച്ചിരുന്നത്. ഇതിനിടെ കയ്യിൽ കരുതിയിരുന്ന ബോംബ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചു. ഇതിന് പിന്നാലെ ഇയാൾക്ക് സമീപം ബോംബ് നിർമ്മാണത്തിനായി വച്ചിരുന്ന സ്‌ഫോടക വസ്തുവും പൊട്ടിത്തെറിക്കുകയായിരുന്നു.
ശബ്ദം കേട്ട പ്രദേശവാസികൾ ആയിരുന്നു ആദ്യം സ്ഥലത്ത് എത്തിയത്. ഉടനെ ഗുരുതരമായി പരിക്കേറ്റ ഒട്ടേരി കാർത്തിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇരു കൈകളും വേർപെട്ട നിലയിൽ ആയിരുന്നു ഇയാളെ ആളുകൾ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കൈകൾ മുറിച്ചു മാറ്റുകയായിരുന്നു എന്നാണ് വിവരം.
സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളുടെ ഇരു കാലുകൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
Discussion about this post