ജയ്പൂർ: വിവാഹത്തിന്റെ മറവിൽ ഉൾപ്പെടെ നടക്കുന്ന നിർബന്ധിത മതപരിവർത്തന നീക്കങ്ങൾ തുറന്നുപറഞ്ഞ ബാബ രാംദേവിനെതിരെ കേസെടുത്ത് രാജസ്ഥാൻ പോലീസ്. ഫെബ്രുവരി രണ്ടിന് രാജസ്ഥാനിലെ ബാർമറിൽ നടന്ന പരിപാടിയിൽ ബാബ രാംദേവിന്റെ പ്രസംഗത്തിന്റെ ചുവടുപിടിച്ചാണ് കേസെടുത്തിരിക്കുന്നത്.
പ്രദേശവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത് എന്നാണ് പോലീസ് ഭാഷ്യം. മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിൽ രണ്ട് മതവിഭാഗങ്ങളിൽ ശത്രുത വളർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഐപിസി സെക്ഷൻ 153 എ, 295 എ, 298 തുടങ്ങിയ വകുപ്പുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിവാഹത്തിന്റെ മറവിൽ ഉൾപ്പെടെ ഹിന്ദു പെൺകുട്ടികളെ മറ്റ് മതങ്ങളിലേക്ക് നിർബന്ധപൂർവ്വം പരിവർത്തനം ചെയ്യിക്കാൻ നടക്കുന്ന ആസൂത്രിത നീക്കങ്ങളാണ് ബാബ രാംദേവ് തുറന്നുകാട്ടിയത്. സ്വന്തം മതങ്ങളിലേക്ക് പരിവർത്തനം ചെയ്യിക്കുന്നതിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരേ അജൻഡയാണ് നടപ്പിലാക്കുന്നതെന്ന് ആയിരുന്നു ബാബ രാംദേവിന്റെ വാക്കുകൾ. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് ചൗഹാട്ടൻ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.
താൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. എന്നാൽ ചിലർ മുഴുവൻ ലോകത്തെയും ഇസ്ലാമിലേക്കും ക്രിസ്ത്യാനിറ്റിയിലേക്കും മാറ്റി പീഡിപ്പിക്കുകയാണ്. ചിലർ അഞ്ച് നേരം നിസ്‌കരിച്ച ശേഷമാണ് കൊളളരുതായ്മകൾ കാണിക്കുന്നത്. അവർ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു, തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഇവരിൽ കൂടുതലും ക്രിമിനലുകളാണെന്നും ബാബാ രാംദേവ് പറയുന്നുണ്ട്. എന്നാൽ കലാപങ്ങളിലും സംഘർഷങ്ങളിലും ഏർപ്പെടാനല്ല മറിച്ച് യോഗ ചെയ്യാനാണ് ഹിന്ദുമതവും സനാതന ധർമ്മവും പഠിപ്പിക്കുന്നതെന്നും ബാബ രാംദേവ് ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post