ബംഗളൂരു: വിമാനത്താവളം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കുകയും സിഐഎസ്എഫ് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കോഴിക്കോട് സ്വദേശിനിയായ മാനസി സതീബൈനുവിനെ(31) ആണ് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ വിമാനത്താവളത്തിന്റെ ബോർഡിംഗ് ഗേറ്റിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സിഐഎസ്എഫ് ഉദ്യോഗസ്ഥൻ സന്ദീപ് സിംഗിന്റെ പരാതിയിലാണ് യുവതിക്കെതിരെ കേസ് എടുത്തത്. ബോർഡിംഗ് ഗേറ്റിലാണ് സന്ദീപ് സിംഗ് ഉണ്ടായിരുന്നത്. തനിക്ക് അടിയന്തരമായി കൊൽക്കത്തയിൽ എത്തണമെന്നും എത്രയും വേഗം ഉള്ളിലേക്ക് കടത്തി വിടണമെന്നും യുവതി ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുകയായിരുന്നു.
തനിക്ക് എത്രയും വേഗം കൊൽക്കത്തയിൽ എത്താനായില്ലെങ്കിൽ വിമാനത്താവളം ബോംബ് വച്ച് തകർക്കുമെന്നും ഇവർ ഭീഷണി മുഴക്കി. ഉദ്യോഗസ്ഥൻ ഇവരെ തിരിച്ചയക്കാൻ നോക്കിയെങ്കിലും വഴങ്ങിയില്ല. പിന്നാലെ ഉദ്യോഗസ്ഥന്റെ കോളറിൽ കയറി പിടിച്ച് തള്ളിയ ശേഷം ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും, എല്ലാവരും ഇവിടം വിട്ട് പോകണമെന്നും പറഞ്ഞ് യാത്രക്കാർക്കിടയിൽ ഭീതി പരത്താൻ യുവതി ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ഉടനെ തന്നെ മറ്റ് ഉദ്യോഗസ്ഥരെത്തി തടഞ്ഞുവയ്ക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു.
Discussion about this post