ഇസ്ലാമാബാദ്: 1971 ലെ വംശഹത്യ, കൊലപാതകങ്ങൾ,തുടങ്ങിയ ക്രൂരതകൾക്ക് പാകിസ്താൻ തങ്ങളോട് മാപ്പ് പറയണമെന്ന് ആവർത്തിച്ച് ബംഗ്ലാദേശ്.വംശഹത്യയുടെ ഉത്തരവാദിത്തം പാകിസ്താൻ എത്രയും പെട്ടെന്ന് തന്നെ ഉടനടി അംഗീകരിക്കണമെന്നും വിമോചനയുദ്ധത്തിൽ ക്രൂരതയും കൂട്ടക്കൊലയും നടത്തിയതിന് ബംഗ്ലാദേശ് ഭരണകൂടത്തോട് മാപ്പ് പറയണമെന്നും രാജ്യം ആവശ്യപ്പെട്ടു.
1971ൽ നടത്തിയ അതിക്രമങ്ങൾക്ക് പാകിസ്താൻ ‘ഔപചാരിക പ്രഖ്യാപനത്തോടെ പരസ്യമായി മാപ്പ് പറയണമെന്ന്’ ബംഗ്ലാദേശ് ആഗ്രഹിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി ഡോ. എ.കെ. അബ്ദുൾ മൊമെൻ വ്യക്തമാക്കി. പാകിസ്താൻ വിദേശകാര്യസഹമന്ത്രി ഹിന റബ്ബാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ കാര്യം ആവർത്തിച്ചത്.
ആദ്യം നിങ്ങൾ പരസ്യമായി മാപ്പ് പറയണം. എനിക്കൊരു രാഷ്ട്രീയ കാരണമുണ്ടാകും…അത് (പബ്ലിക് ആയി മാപ്പ് പറയുക) ആദ്യം സംഭവിക്കുകയാണെങ്കിൽ, എനിക്ക് നിങ്ങൾക്കുവേണ്ടി വാദിക്കാം. അല്ലെങ്കിൽ, അത് എനിക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. എനിക്ക് അത് ചെയ്യാൻ കഴിയില്ല. ഇത് ശുദ്ധവും ലളിതവുമാണെന്നായിരുന്നു ഡോ എ.കെ. അബ്ദുൾ മൊമെന്റെ പരാമർശം.
ഇതിന് മുൻപും പാകിസ്താൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി രംഗത്തെത്തിയിരുന്നു.ക്രൂരമായ പീഡനത്തിനും മനുഷ്യാവകാശ ലംഘനത്തിനും പാകിസ്താൻ ഉത്തരവാദികളാണെന്നും ഭരണകൂടം അജ്ഞത വെടിയണമെന്നും വിമോചനയുദ്ധത്തിൽ കൂട്ടക്കൊല നടത്തിയ സായുധ സേനയിലുള്ളവരെ ശിക്ഷിക്കണമെന്നും മൊമെൻ ആവശ്യപ്പെട്ടിരുന്നു. ‘മുന്നോട്ട് വന്ന് പരസ്യമായി മാപ്പ് പറയണം’ എന്ന് പാക് ജനതയോട് അദ്ദേഹം ആവശ്യപ്പെട്ടു. ‘മാപ്പ് ചോദിക്കേണ്ടതിന്റെ പ്രാധാന്യം പാകിസ്താന് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ അത്തരം തെറ്റുകൾ ആവർത്തിക്കാമെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞിരുന്നത്.
പാകിസ്താൻ ബംഗ്ലാദേശിനോട് ചെയ്ത ഏറ്റവും വലിയ ക്രൂരതകളിലൊന്നാണ് 1971 ലെ ഓപ്പറേഷൻ സെർച്ച്‌ലൈറ്റ്.300,000 നും 3,000,000 നും ഇടയിൽ ബംഗാളികൾ കൊല്ലപ്പെടുകയും സ്ത്രീകൾ ക്രൂരമായി ബലാത്സംഗം ചെയ്യുകയും 10 ദശലക്ഷം ആളുകൾ കൂട്ട പലായനത്തിലൂടെ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും ചെയ്ത 1971 ലെ ബംഗ്ലാദേശ് വംശഹത്യക്ക് പാക് സൈന്യം കാരണക്കാരായി.
ഓപ്പറേഷൻ സെർച്ച്ലൈറ്റിന്റെ സമയത്ത് ബംഗാളി ദേശീയവാദികൾക്കൊപ്പം ഹിന്ദുക്കളെയും ലക്ഷ്യമിട്ടായിരുന്നു പാകിസ്താന്റെ അതിക്രമങ്ങൾ. മുക്തി ബാഹിനി എന്നറിയപ്പെടുന്ന ബംഗ്ലാദേശ് ചെറുത്തുനിൽപ്പ് സൈന്യത്തെ സഹായിച്ചുകൊണ്ട് പാകിസ്താൻ സേനയെ പിന്തിരിപ്പിക്കാൻ ഇന്ത്യ മുന്നിട്ടിറങ്ങുകയായിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ നേരിട്ടുള്ള ഈ ഇടപെടലാണ് പിന്നീട് പാകിസ്താന്റെ നിരുപാധികമായ കീഴടങ്ങലിലേക്ക് നയിച്ചത്.
Discussion about this post