കോട്ടയം: നൂതന ഹൃദയ ശസ്ത്രക്രിയയായ ടാവി വിജയകരമായി പൂർത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി. ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ ഹൃദയ വാല്‍വ് മാറ്റുന്ന ശസ്ത്രക്രിയയാണ് ടാവി. പത്തനംതിട്ട സ്വദേശിയായ 61കാരിയാണ് ശസ്‌ത്രക്രിയയ്ക്ക് വിധേയയായത്.
ശനിയാഴ്‌ച നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചുവരുകയാണ്. കോട്ടയം മെഡിക്കല്‍ കോളജിന്‍റെ ചരിത്രത്തിലാദ്യമായാണ് ടാവി ശസ്ത്രക്രിയ നടക്കുന്നത്. വിജയകരമായി ശസ്ത്രക്രിയ നടത്തിയ ടീമിന് മന്ത്രി വീണ ജോര്‍ജ് അഭിനന്ദനമറിയിച്ചു.
മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. വി.എല്‍. ജയപ്രകാശ്, ഡോ. ആശിഷ് കുമാര്‍, ഡോ. എന്‍. ജയപ്രസാദ്, ഡോ. സുരേഷ് മാധവന്‍, ഡോ. പി.ജി അനീഷ്, ഡോ. മഞ്ജുഷ പിള്ള, നഴ്‌സുമാരായ എലിസബത്ത്, ഗോപിക, ടെക്‌നീഷ്യന്മാരായ അരുണ, ജിജിന്‍, സന്ധ്യ എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ടാവിക്ക് നേതൃത്വം നല്‍കിയത്. പ്രിന്‍സിപ്പല്‍ ഡോ. ശങ്കറും സന്നിഹിതനായിരുന്നു. 13 ലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ ഏകദേശം 11 ലക്ഷം രൂപയ്ക്ക് പൂര്‍ത്തീകരിക്കാനായി.
സാധാരണ വാല്‍വ് മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയുമായി ചില വ്യത്യാസങ്ങൾ ടാവിക്കുണ്ട്. ശാരീരിക അവശതകളോ പ്രായാധിക്യമോ കാരണം ഹൃദയം തുറന്നുള്ള ശസ്‌ത്രക്രിയയ്‌ക്ക് വിധേയരാകാൻ സാധിക്കാത്തവരിൽ തകരാറിലായ അയോര്‍ട്ടിക് വാല്‍വ് മാറ്റിവയ്‌ക്കേണ്ട അവസ്ഥ വരുമ്പോഴാണ് ടാവി ചെയ്യാറുള്ളത്.
Discussion about this post