ലക്‌നൗ: ഉത്തർപ്രദേശിൽ ക്ഷേത്രത്തിന് നേരെ ആക്രമണം. ശിവലിംഗമുൾപ്പെടെയുള്ള ക്ഷേത്രത്തിലെ മുഴുവൻ വിഗ്രഹങ്ങളും അടിച്ചു തകർത്തു. വരാണാസി നരപട്ട് പുർ ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിന് നേരെ ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.
രാവിലെ ക്ഷേത്രത്തിൽ എത്തിയ ഹിന്ദു വിശ്വാസികൾ ആയിരുന്നു സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം ക്ഷേത്രം അധികൃതരെ അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിൽ കവർച്ച നടത്താൻ എത്തിയ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. ശ്രീകോവിൽ തകർത്ത് പ്രധാന പ്രതിഷ്ഠയായ ഹനുമാൻ വിഗ്രഹം അടിച്ച് തകർത്തിട്ടുണ്ട്. വിഗ്രഹത്തിൽ ചാർത്തിയിരുന്ന ആഭരണങ്ങളും നഷ്ടമായി. ഇതിന് പുറമേ ശിവലിംഗം, തൃശ്ശൂലം, നന്ദി വിഗ്രഹം എന്നിവയും അക്രമി സംഘം അടിച്ചു തകർത്തു. ഭണ്ഡാരം തകർത്ത് പണവും ഇവർ കൈക്കലാക്കിയിട്ടുണ്ട്.
വിശ്വാസികളുടെയും ക്ഷേത്രം അധികൃതരുടെയും പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കായി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ഹിന്ദു വിശ്വാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നാണ് വിശ്വാസികളുടെ ആവശ്യം. സംഭവത്തിൽ പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തു.
Discussion about this post