കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ ഇടനിലക്കാരനെ തിരിച്ചറിഞ്ഞു. കുഞ്ഞ് ജനിച്ച് ഒരാഴ്ച്ചയ്ക്കകമാണ് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയത്. പ്രസവത്തിന് ആഴ്ചകൾക്ക് മുൻപ് തന്നെ കുഞ്ഞിനെ കൈമാറാൻ തീരുമാനിച്ചിരുന്നു. രണ്ട് കുടുംബവുമായി അടുപ്പമുള്ള വ്യക്തിയാണ് കൈമാറ്റത്തിന് ഇടനിലക്കാരനായത്. കുഞ്ഞിനെ കൈവശം വച്ച തൃപ്പൂണിത്തുറയിലെ ദമ്പതികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.
വ്യാജരേഖ ചമച്ച കേസിലെ പ്രേരണാകുറ്റത്തിൽ ഇവരെ പ്രതി ചേർക്കുന്നതിലേക്കാണ് അന്വേഷണം നീങ്ങുന്നത്. കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകളും സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് തിരുത്താനായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറിന്റെ ആദ്യശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് വ്യാജ സർട്ടിഫിക്കറ്റിനായി ശ്രമം തുടങ്ങിയത്. ഇയാളെ ഇതുവരെ പിടികൂടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
അതേസമയം കേസിലെ പ്രതിയും നഗരസഭയിലെ താത്കാലിക ജീവനക്കാരിയുമായ രഹ്ന വീണ്ടും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആശുപത്രിയിലെ മെഡിക്കൽ റെക്കോർഡ്‌സ് ജീവനക്കാരിയായ അശ്വിനിയേയും ലേബർ റൂമിൽ അന്നുണ്ടായിരുന്നവരേയും പ്രതി ചേർക്കണം എന്നാവശ്യപ്പെട്ടാണ് ഇവർ കളമശേരി പൊലീസിൽ പരാതി നൽകിയത്. യഥാർത്ഥ പ്രതികളിലേക്ക് എത്താതെയാണ് രഹ്നയെ കേസിൽ പ്രതിചേർത്തതെന്ന് രഹ്നയുടെ അഭിഭാഷകൻ പറയുന്നു.
Discussion about this post