കൊല്ലം: വസ്ത്രനിർമ്മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങൾ ചേർത്ത് മിഠായി നിർമ്മിക്കുന്ന കേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം. കൊല്ലം കരുനാഗപ്പള്ളി പുതിയകാവിലായിരുന്നു കേന്ദ്രം. സംഭവത്തിൽ കെട്ടിട ഉടമയ്ക്കും ഇരുപതോളം വിവിധഭാഷാ തൊഴിലാളികൾക്കുമെതിരെ കേസെടുത്തു. കെട്ടിട ഉടമ അലിയാർകുഞ്ഞിനും കൊല്ലം ജില്ലയിലെ വിവിധ ബീച്ചുകളിൽ മിഠായി വിറ്റവരുൾപ്പടെയുള്ള വിവിധഭാഷാ തൊഴിലാളികൾക്കുമെതിരേയാണ് കേസെടുത്തത്.
വൃത്തിഹീനമായ പരിസരത്തുവച്ചാണ് ബോംബെ പഞ്ഞി മിഠായി എന്ന പേരിൽ മിഠായി നിർമ്മാണം നടത്തുന്നത്. കേന്ദ്രത്തിൽ തന്നെയുള്ള അഞ്ച് ചെറിയ മുറികളിലായിട്ടാണ് തൊഴിലാളികൾ താമസിച്ചിരുന്നത്. മിഠായി നിർമ്മിക്കുന്ന മുറിക്ക് സമീപത്തെ കക്കൂസ് ടാങ്ക് പൊട്ടിയൊഴുകുന്ന നിലയിലായിരുന്നു. മിഠായി നിർമ്മാണ കേന്ദ്രത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.
വസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന നിറമായ റോഡമിൻ എന്ന രാസവസ്തു ചേർത്തായിരുന്നു മിഠായി ഉൽപാദിപ്പിച്ചിരുന്നത്. സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് ഡപ്യൂട്ടി കമ്മീഷണർ ജേക്കബ് തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വിൽപ്പനയ്ക്കായി തയാറാക്കിയിരുന്ന 1000 കവർ മിഠായികൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
Discussion about this post