ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭയിലെ പ്രസംഗം ശരിയായില്ലെന്ന് വയനാട് എം പി രാഹുൽ ഗാന്ധി. പ്രസംഗത്തിൽ താൻ തൃപ്തനല്ല. താൻ ആവശ്യപ്പെട്ട അന്വേഷണത്തെ കുറിച്ച് പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
അദാനി പ്രധാനമന്ത്രിയുടെ സുഹൃത്തല്ലായിരുന്നു എങ്കിൽ അദ്ദേഹം അന്വേഷണം പ്രഖ്യാപിക്കുമായിരുന്നു. പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
അതേസമയം, കോൺഗ്രസ് പാർട്ടിയെയും രാഹുൽ ഗാന്ധിയെയും നിർത്തി പൊരിക്കുന്ന പ്രസംഗമായിരുന്നു പ്രധാനമന്ത്രി ഇന്ന് ലോക്സഭയിൽ നടത്തിയത്. രാഹുൽ ഉന്നയിച്ച ഓരോ ആരോപണങ്ങൾക്കും അക്കമിട്ട് മറുപടി പറയുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
ചില ആളുകൾ വളരെ ആവേശഭരിതരായിരുന്നു. ഏറെ നാളുകൾക്ക് ശേഷം ഒരുപക്ഷേ അവർ നന്നായി ഉറങ്ങിക്കാണും. അതുകൊണ്ട് തന്നെ പലരും ഇന്ന് സഭയിൽ എത്തിയിട്ടില്ലെന്നും രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ലോകം സാമ്പത്തിക വെല്ലുവിളികൾ നേരിട്ടപ്പോഴും, ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി എന്നത് അഭിമാനകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യമിന്ന് ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിൽ അഭിമാനമുണ്ടെന്നും എന്നാൽ ഇതിലും ചിലർക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലിനടിയിലെ മണ്ണ് ഒലിച്ച് പോയിട്ടും അത് വിശ്വസിക്കാൻ കൂട്ടാക്കാത്തവരാണ് കോൺഗ്രസുകാർ എന്ന് പ്രധാനമന്ത്രി പരിഹസിച്ചു. പണ്ട്, വളരെ പ്രധാനപ്പെട്ട ഒരു പഠനം ഹാർവാർഡ് സർവകലാശാല നടത്തിയിരുന്നു. ‘ഇന്ത്യയിലെ കോൺഗ്രസ് പാർട്ടിയുടെ ഉദയവും അസ്തമയവും‘ എന്നതായിരുന്നു പഠന വിഷയം. കോൺഗ്രസ് പാർട്ടിയുടെ സർവനാശത്തെ കുറിച്ചാണ് ഇനി ലോകത്തിലെ മികച്ച സർവകലാശാലകൾ പഠനം നടത്താൻ പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post