തിരുവനന്തപുരം : കേരളത്തിലെ കടം കുറഞ്ഞുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോഴുള്ള സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രമാണെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. കേരളത്തെ സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അതിന് കുടപിടിക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷമെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേരളത്തിന്റെ കടം കുതിച്ചുയരുന്നില്ല. 2020-21 സാമ്പത്തിക വർഷത്തിൽ കടം ആഭ്യന്തര വരുമാനത്തിന്റെ 38.51 ശതമാനമായിരുന്നു. 2021-22 ൽ 37.01 % ആയി അത് കുറഞ്ഞു. 2022-23ൽ കടം 36.38% ആയെന്നും മുഖ്യമന്ത്രി പറയുന്നു.
2020-21 സാമ്പത്തിക വർഷത്തിൽ 13 ശതമാനം കടത്തിന്റെ വളർച്ച കുറഞ്ഞു. 2022-23 കാലത്ത് 10.03 ശതമാനം വളർച്ച കുറഞ്ഞു. 2023-24 കാലത്ത് 10.21 ശതമാനമായി കടത്തിന്റെ വളർച്ച കുറയും. ഇത് കടക്കെണിയുടെ ലക്ഷണമല്ല. ജിഎസ്ടി വളർച്ചാ നിരക്ക് 2021-22 ൽ 20.68 ശതമാനമാണ്. 2022-23 ൽ ജിഎസ്ടി വരുമാന വളർച്ച 25.11 ശതമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊറോണ കാലത്ത് സർക്കാരിന് അധിക ചെലവുണ്ടായിരുന്നു. അതോടെ സാമ്പത്തിക രംഗത്ത് തളർച്ചയുണ്ടായി. അപ്പോഴാണ് സംസ്ഥാനത്തിന്റെ കടം വർദ്ധിച്ചത് എന്നും അതെല്ലാം സ്വാഭാവികമാണെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
കൊറോണ കാലത്ത് ജനങ്ങളുടെ ജീവിതം ദുരിതത്തിലായപ്പോൾ, വരുമാനം നിലച്ചപ്പോൾ അസാധാരണ സാമ്പത്തിക സാഹചര്യമുണ്ടായി എന്നും ആ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ കടം ആഭ്യന്തര വരുമാനത്തിന്റെ 30-31 ശതമാനത്തിൽ നിന്ന് 38.5 ശതമാനത്തിലേക്ക് ഉയർന്നത് എന്നും പിണറായി വിജയൻ വിശദീകരിച്ചു.
Discussion about this post