ഇസ്താംബൂൾ: ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലും സിറിയയിലും കരളലയിക്കുന്ന കാഴ്ചകളാണ് എങ്ങും കാണാനുള്ളത്. 21,000ത്തിലധികം പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. മുപ്പതിനായിരത്തിനടുത്ത് കുട്ടികളാണ് ഭൂകമ്പത്തോടെ അനാഥരായി മാറിയത്. അത്തരത്തിൽ കുടുംബാംഗങ്ങളെയെല്ലാം നഷ്ടപ്പെട്ട താരിഖ് ഹൈദറിന്റെ ജീവിതം എല്ലാവരുടേയും കണ്ണുകളെ ഈറനണിയിക്കുന്നതാണ്.
സിറിയൻ പട്ടണമായ ജൻദാരിസിലാണ് താരിഖും കുടുംബവും താമസിച്ചിരുന്നത്. ഭൂകമ്പമുണ്ടായി 42 മണിക്കൂറിന് ശേഷമാണ് മൂന്ന് വയസ്സുകാരനായ താരിഖിനെ രക്ഷാപ്രവർത്തകർക്ക് പുറത്തെത്തിക്കാനായത്. എന്നാൽ അവന്റെ കുടുംബാംഗങ്ങളെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചില്ല. ഹൈദറിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും, അവന്റെ ഇടതുകാൽ മുറിച്ചു കളയണമെന്നായിരുന്നു ഡോക്ടർമാർ നിർദ്ദേശിച്ചത്.
കുഞ്ഞിന്റെ ജീവൻ രക്ഷിക്കണമെങ്കിൽ കാൽ മുറിച്ച് കളയുകയല്ലാതെ മറ്റ് മാർഗമില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ബോധം വന്നപ്പോൾ കുഞ്ഞ് താരിഖ് ആദ്യം മിറലിനെക്കുറിച്ചായിരുന്നു. ആരാണ് മിറൽ എന്ന് നഴ്‌സുമാർ ചോദിച്ചു. ” മിറൽ എന്റെ സഹോദരിയാണ്. അവൾ എന്റെ അടുത്ത് തന്നെ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും അവൾ മറുപടി പറയുന്നുണ്ടായിരുന്നില്ല” താരിഖ് പറയുന്നു
താരിഖിന്റെ മാതാപിതാക്കളുടേയും മൂന്ന് സഹോദരങ്ങളുടേയും മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ പ്രദേശത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് താരിഖ്. വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ സിറിയയിലെ ജൻദാരിസിൽ 1930 പേരോളം അപകടത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. മേഖലയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
Discussion about this post