തിരുവനന്തപുരം: റിസോർട്ട് വിവാദത്തിൽ ഇ പി ജയരാജനും പി ജയരാജനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സിപിഎം. ഇരുവർക്കുമെതിരെ അന്വേഷണം നടത്താൻ പാർട്ടി കമ്മീഷനെ നിയോഗിച്ചു. റിസോർട്ട് വിഷയത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ഇ പി ജയരാജൻ പാർട്ടിക്ക് പരാതി നൽകിയിരുന്നു. ഇതിലാണ് അന്വേഷണം.
വിവാദത്തിൽ സിപിഎം സംസ്ഥാന സമിതിയിൽ ജയരാജന്മാർ പരസ്പരം കൊമ്പു കോർത്തത് സിപിഎമ്മിന് തലവേദന സൃഷ്ടിച്ചിരുന്നു. മൊറാഴയിലെ ആയുർവേദ റിസോർട്ടിന്റെ മറവിൽ ഇ പി ജയരാജൻ അനധികൃത സാമ്പത്തിക ഇടപാട് നടത്തി എന്നായിരുന്നു പി ജയരാജന്റെ ആരോപണം. എന്നാൽ പി ജയരാജന്റെ ആരോപണം ഇ പി ജയരാജൻ നിഷേധിച്ചിരുന്നു. റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, മകനും ഭാര്യക്കുമാണ് ബന്ധമെന്നുമായിരുന്നു ഇ പി ജയരാജന്റെ വാദം.
സംഭവം ഒത്തു തീർപ്പാക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർ ശ്രമിച്ചിട്ടും പി ജയരാജൻ വഴങ്ങിയില്ല. രേഖാമൂലം പരാതി നൽകിയില്ലെങ്കിലും, ആരോപണത്തിൽ നിന്നും പിന്മാറാൻ പി ജയരാജൻ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിഷയം അന്വേഷിക്കാൻ സിപിഎം തീരുമാനിച്ചത്.
Discussion about this post