ന്യൂഡൽഹി: 500ലധികം പുതിയ വിമാനങ്ങൾ വാങ്ങാനുള്ള കരാറുകളിൽ ഒപ്പിട്ട് എയർ ഇന്ത്യ. 100 ബില്യൺ ഡോളറിലധികം ചെലവഴിച്ചാണ് വിമാനങ്ങൾ വാങ്ങുന്നത്. എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ കരാറാണിത്. ഫ്രാൻസിന്റെ എയർബസ്, ബോയിംഗ് എന്നിവിടങ്ങളിൽ നിന്ന് തുല്യമായിട്ടായിരിക്കും വിമാനങ്ങൾ എയർ ഇന്ത്യ സ്വന്തമാക്കുന്നത്. അടുത്തയാഴ്ചയോടെ മാത്രമായിരിക്കും കമ്പനി ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുന്നത്.
ഇന്നലെയാണ് എയർബസും എയർ ഇന്ത്യയും തമ്മിൽ കരാറിൽ ഒപ്പുവച്ചതെന്നാണ് വിവരം. ജനുവരി 27നാണ് ബോയിംഗ് എയർലൈനുമായുള്ള കരാറിൽ ഒപ്പുവച്ചത്. എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശം ടാറ്റ ഏറ്റെടുത്ത് ഒരു വർഷം പിന്നിടുമ്പോഴാണ് പുതിയ തീരുമാനം. 250 എയർബസ് വിമാനങ്ങളും 220 ബോയിംഗ് വിമാനങ്ങളുമായിരിക്കും എയർ ഇന്ത്യ സ്വന്തമാക്കുന്നതെന്നാണ് വിവരം.
എന്നാൽ എയർഇന്ത്യയോ എയർബസോ ബോയിംഗോ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഗൾഫ് നാടുകളിലും രാജ്യത്തെ പ്രധാന നഗരങ്ങളിലുമുള്ള എയർ ഇന്ത്യയുടെ ആധിപത്യം തിരിച്ചുപിടിക്കാനാണ് എയർ ഇന്ത്യയുടെ ശ്രമം. നിലവിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് കുറ്റമറ്റ സേവനം ഉറപ്പുവരുത്തി വീണ്ടും പഴയ പ്രതാപം വീണ്ടെടുക്കുമെന്നും കമ്പനി അധികൃതർ പറയുന്നു.
Discussion about this post