കൊച്ചി: കേരളം ജീവിക്കാൻ കൊള്ളാത്തവരുടെ നാടാണ് എന്നത് വ്യാജ പ്രചാരണമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വ്യവസായ സൗഹൃദമല്ലെന്ന് പ്രചാരണം ഉണ്ട്. യുവാക്കൾ സംസ്ഥാനം വിടണം എന്ന തരത്തിലും പ്രചാരണം നടക്കുന്നുണ്ട്. ഇത് സർക്കാർ കാണാതെ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രൊഫഷണൽ കോഴ്സ് പഠിക്കാൻ ഇവിടുന്ന് വിദ്യാർത്ഥികൾ പുറത്ത് പോകുന്ന രീതി തുടരുകയാണ്. പഠനം മാത്രമല്ല, അതിനൊപ്പം അവിടെ ജോലിയും, നൈപുണ്യവും നേടാൻ കഴിയുന്നു എന്നതാണ് കാരണം. ഇവിടെയും ആ സാഹചര്യം ഒരുക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിനെതിരെ നടക്കുന്ന വ്യാജ പ്രചാരണം യുവാക്കൾ തിരിച്ചറിയണം. തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥനത്ത് കർമചാരി പദ്ധതി നടപ്പിലാക്കും. പഠനത്തോടൊപ്പം തൊഴിൽ എന്നതായിരിക്കും പദ്ധതിയുടെ മുദ്രാവാക്യം. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി കോർപ്പറേഷനിലായിരിക്കും ആദ്യമായി പദ്ധതി നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
പഠനത്തിനും ജോലിക്കുമായി വിദേശ രാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ കേരളത്തിൽ നിന്നുള്ള ഒഴുക്ക് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികളെ ഇങ്ങോട്ട് കൊണ്ടു വരാൻ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാൻ ശ്രമിക്കും. കേരളത്തിൽ വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം പാർട്ട് ടൈം ജോലി ലഭിക്കുന്ന തരത്തിൽ കരിക്കുലം പരിഷ്കരണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post