കോഴിക്കോട്: കുതിരവട്ടത്ത് വീണ്ടും സുരക്ഷാവീഴ്ച. ഫൊറൻസിക് വാർഡിലെ തടവുകാരിയായ അന്തേവാസി രക്ഷപെട്ടു. വേങ്ങര സഞ്ജിത് പാസ്വാൻ വധക്കേസിലെ പ്രതിയായ ബിഹാർ സ്വദേശി പൂനം ദേവിയാണ് രക്ഷപെട്ടത്. ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കുത്തി ഇളക്കിയാണ് പുറത്ത് കടന്നത്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
പോലീസ് ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ബിഹാർ സ്വദേശിയായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് റിമാൻഡിലായ പൂനം, കടുത്ത മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ ഇന്നലെ കുതിരവട്ടത്ത് എത്തിച്ചത്. ഫൊറൻസിക് വാർഡ് അഞ്ചിലെ മുറിയിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചിരുന്നത്. കല്ലു കൊണ്ട് വെന്റിലേറ്ററിന്റെ ഗ്രിൽ കുത്തിയിളക്കുകയായിരുന്നുവെന്നാണ് നിഗമനം.
മലപ്പുറത്താണ് ഇവർ താമസിച്ചിരുന്നത്. ഈ പ്രദേശത്തും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കുതിരവട്ടത്ത് സമാനമായ രീതിയിലുള്ള സുരക്ഷാ വീഴ്ച നേരത്തേയും സംഭവിച്ചിരുന്നു.












