അഗർത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎം- കോൺഗ്രസ് സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസുമായി കൂട്ട് ചേർന്നതിലൂടെ തിരഞ്ഞെടുപ്പിന് മുൻപേ സിപിഎം തോൽവി സമ്മതിച്ചിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. ചാന്ദിപൂർ നിയമസഭാ മണ്ഡലത്തിലെ ബിജെപിയുടെ വിജയ് സങ്കൽപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
സിപിഎമ്മിന് ബിജെപിയെ ഒറ്റയ്ക്ക് നേരിടാനുള്ള ധൈര്യമില്ല. സിപിഎമ്മുകാർ കൊന്ന സ്വന്തം പാർട്ടിക്കാരുടെ മാതാപിതാക്കളോട് കോൺഗ്രസ് കണക്ക് പറയേണ്ടി വരും. ഇത്രയും അധപതിക്കാൻ കോൺഗ്രസിന് ലജ്ജയില്ലേ എന്നും അമിത് ഷാ ചോദിച്ചു.
ത്രിപുരയിലെ ജനങ്ങൾ അവസരവാദ സഖ്യങ്ങളെ തള്ളി വികസനത്തിന് വേണ്ടി വോട്ട് ചെയ്യും. ത്രിപുരയിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചത് ബിജെപിയാണ്. എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ബിജെപി സർക്കാരിന് കഴിഞ്ഞതായും അമിത് ഷാ വ്യക്തമാക്കി.
ത്രിപുരയിലെ ജനങ്ങൾക്ക് ബിജെപി സർക്കാർ പാചക വാതകം ഉറപ്പാക്കി. ശൗചാലയങ്ങൾ നിർമ്മിച്ച് നൽകി, സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തുവെന്നും അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ശ്രദ്ധ പതിഞ്ഞ സംസ്ഥാനമാണ് ത്രിപുര. ബിജെപി സർക്കാരിന്റെ ഏറ്റവും വലിയ ഭരണ നേട്ടമാണ് വനവാസി വിഭാഗങ്ങളെ രാഷ്ട്രീയ മുഖ്യധാരയിൽ എത്തിച്ചതെന്നും അമിത് ഷാ അവകാശപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാൻ ബിജെപിക്ക് സാധിച്ചു. അടുത്ത ലക്ഷ്യം സംസ്ഥാനത്ത് വികസനം ഉറപ്പാക്കുകയാണെന്നും അമിത് ഷാ വ്യക്തമാക്കി.
Discussion about this post