തിരുവനന്തപുരം: സിനിമ നിരൂപണം എന്ന പേരിൽ നടീനടന്മാരെയും ചലച്ചിത്ര പ്രവർത്തകരെയും വ്യക്തിഹത്യ നടത്തുന്ന യൂട്യൂബർമാർക്കെതിരെ സമൂഹവും സിനിമാ ആസ്വാദകരും പ്രതികരിക്കണമെന്ന് സംവിധായകൻ അഖിൽ മാരാർ. ചില യൂട്യൂബ് നിരൂപകന്മാർ പുതുമുഖങ്ങൾ എന്ന പരിഗണന പോലും നൽകാതെയാണ് ചലച്ചിത്ര പ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്. 150രൂപ കൊടുത്ത് സിനിമ കണ്ടു എന്ന ഒറ്റ കാരണം മറ്റുള്ളവരെ ആക്ഷേപിക്കാൻ ഉപയോഗിക്കാൻ ആർക്കും അവകാശമില്ലെന്നും അഖിൽ മാരാർ പറഞ്ഞു.
മറ്റുള്ളവരുടെ അദ്ധ്വാനത്തെ പരിഹസിച്ച് യൂട്യൂബിൽ വീഡിയോ ചെയ്ത് പണം ഉണ്ടാക്കുന്ന ഒരു വലിയ വിഭാഗം സൈക്കോ സാഡിസ്റ്റുകൾ ഇന്ന് നിലവിലുണ്ട്. മാന്യമായ കളക്ഷൻ കിട്ടേണ്ട സിനിമകൾ തകരുമ്പോഴും അതിന് പിന്നിൽ പ്രവർത്തിച്ചവർ പരിഹാസങ്ങൾ കേട്ട് വിഷമിക്കുമ്പോഴും ഈ സൈക്കോകൾ ഇരുട്ടിൽ ഇരുന്ന് പൊട്ടിച്ചിരിക്കുകയാണെന്നും അഖിൽ മാരാർ പറയുന്നു.
മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായ ഗംഭീരമായ ചലച്ചിത്ര സൃഷ്ടികൾ നമുക്ക് സമ്മാനിച്ച മഹാന്മാരായ സംവിധായകരെ ഇവർ പരസ്യമായി ആക്ഷേപിക്കുന്നു. മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെയുള്ള മഹാനടന്മാരെ ഇവർ അഭിനയം പഠിപ്പിക്കുകയാണ്. നടിമാരെ സിനിമകളിൽ അവർ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ശാരീരിക സവിശേഷതകൾ വെച്ച് ഇവർ ബോഡി ഷെയിമിംഗ് നടത്തുന്നു. ഇതിനൊക്കെ ഇവർക്ക് ആരാണ് അധികാരം കൊടുത്തത്? ഇതൊക്കെ ചോദ്യം ചെയ്യപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും അഖിൽ മാരാർ പറഞ്ഞു.
Discussion about this post