തിരുവനന്തപുരം: ജിഎസ്ടി വിഷയത്തിൽ കേരളവും കേന്ദ്രവും തമ്മിൽ യാതൊരു തർക്കവുമില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പാർലമെന്റിൽ എംപിയുടെ ചോദ്യം അദ്ദേഹത്തിന്റെ രാഷ്ട്രീയ താത്പര്യത്തിന്റെ ഭാഗമാണ്. ജിഎസ്ടി ഇനത്തിൽ ഇനി 750 കോടി രൂപ മാത്രമേ സംസ്ഥാനത്തിന് ലഭിക്കാനുള്ളൂവെന്നും ബാലഗോപാൽ വ്യക്തമാക്കി.
കേരള സർക്കാർ ജിഎസ്ടി ഇനിയും ലഭിക്കാനുണ്ടെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. കേരളത്തിന് ജിഎസ്ടി കുടിശ്ശികയായി ധാരാളം പണം ലഭിക്കാനുണ്ടെന്ന പ്രശ്‌നം ഇപ്പോൾ നിലനിൽക്കുന്നില്ല. കേരളത്തിന് ജിഎസ്ടി ഇനത്തിൽ ഇനി കിട്ടാനുള്ളത് 750 കോടി രൂപമാത്രമാണ്. കുടിശ്ശികയുണ്ടായിരുന്ന പണം കേന്ദ്രം പല തവണകളായി തിരികെ തന്നു. കേരളം കൊടുത്ത കണക്കുകളുടെ അടിസ്ഥാനത്തിലാണ് പണം നൽകിയത്.
തുക കൃത്യസമയത്ത് തരണം എന്ന പ്രശ്‌നം മാത്രമാണ് ജിഎസ്ടി സംബന്ധിച്ച് സർക്കാർ ഉന്നയിച്ച പ്രശ്‌നം. ജിഎസ്ടി പലതിലും കുറച്ചതും, കൊറോണയും സംസ്ഥാനങ്ങൾക്ക് നഷ്ടമുണ്ടാക്കി. അതിനാൽ നഷ്ടപരിഹാരത്തിന്റെ കാലാവധി അഞ്ച് വർഷമെങ്കിലും നീട്ടണം. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചോദ്യമായിരുന്നു കേരളത്തിന് വേണ്ടി എംപി ഉന്നയിക്കേണ്ടിയിരുന്നത്.
കേരളം ആവശ്യപ്പെടാത്ത കാര്യം ഉന്നയിച്ച് കേരളം കണക്ക് നൽകുന്നില്ലെന്ന തരത്തിൽ വരുത്തി തീർക്കാൻ ശ്രമിച്ചാൽ ആർക്കാണ് ഗുണം. കേരളത്തിന് ലഭിക്കേണ്ട വരുമാനം നഷ്ടമാകും. കേരളത്തിന്റെ താത്പര്യമല്ല ഇത്. കണക്കു കൊടുക്കാതെ എങ്ങനെയാണ് കേന്ദ്രം പണം നൽകുക. കേരളത്തിന് അർഹമായ വിഹിതം നൽകണമെന്ന കാര്യമാണ് എംപിമാർ ഉന്നയിക്കേണ്ടത്. കേരളവും കേന്ദ്രവും തമ്മിൽ യാതൊരു പ്രശ്‌നവും ഇല്ലെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.
Discussion about this post