ന്യൂഡൽഹി: കൊറോണ ഉയർത്തിയ ഭീഷണി പൂർണമായും വിട്ടകലുന്നതിന് മുന്നേ, അത്യന്തം മാരകമായ മാർബർഗ വൈറസ് ബാധയുടെ ഭീതിയിൽ ലോകം. പിടിപെട്ടാൽ 88 ശതമാനം പേരുടെയും ജീവൻ കവരുന്ന ഈ വൈറസ് ബാധ ആഫ്രിക്കൻ രാജ്യമായ ഇക്വിറ്റോറിയൽ ഗിനിയയിൽ സ്ഥിരീകരിച്ചു. രോഗബാധയേറ്റ് ഇവിടെ 9 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രോഗബാധയെ തുടർന്ന് ഇക്വിറ്റോറിയൽ ഗിനിയയിലെ ഒരു പ്രവിശ്യയെ ആകെ ക്വാറന്റയിൻ ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഒരു മാസത്തിനിടെയാണ് ഒരു പ്രവിശ്യയിൽ മാത്രം ഒൻപത് പേർ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. നാലായിരത്തോളം പേരെയാണ് ഇവിടെ നിരീക്ഷണത്തിന് വിധേയരാക്കുന്നത്.
റൗസെറ്റസ് വിഭാഗത്തില്‍പെടുന്ന വവ്വാലുകളില്‍ നിന്നാണ് ഈ വൈറസ് പകരാന്‍ സാദ്ധ്യത കൂടുതല്‍. വൈറസ് ബാധിച്ച മനുഷ്യരുടെ ശരീരസ്രവങ്ങളില്‍ നിന്നും മറ്റുള്ളവരിലേക്ക് ഈ വൈറസ് പകരുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
പെട്ടെന്നുള്ള കടുത്ത പനി, തലവേദന, ശാരീരിക അസ്വസ്ഥതകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. അതേസമയം വൈറസിനെതിരേ ഫലപ്രദമായ മരുന്നോ അംഗീകൃത വാക്‌സിനോ കണ്ടെത്തിയിട്ടില്ല എന്നതാണ് ഏറ്റവും ആശങ്കാജനകം.
Discussion about this post