കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം ആദിവാസി യുവാവ് വിശ്വനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദേശീയ പട്ടിക വർഗ കമ്മീഷൻ കേസെടുത്തു. ഡിജിപി അനിൽ കാന്ത്, കോഴിക്കോട് ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി റെഡ്ഡി, സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ എന്നിവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ എല്ലാം കമ്മീഷന് സമർപ്പിക്കണമെന്നാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്.
കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ, കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേര് വിവരങ്ങൾ, പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം ചുമത്തിയ കേസ് സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവയെല്ലാം തേടിയിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ കത്ത് മാർഗമോ നേരിട്ടോ റിപ്പോർട്ട് സമർപ്പിക്കണം. അല്ലാത്തപക്ഷം സിവിൽ കോടതി നടപടികളിലേക്ക് കടക്കുമെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.
പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് ദേശീയ പട്ടിക വർഗ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. ബുധനാഴ്ചയാണ് വിശ്വനാഥനെ മെഡിക്കൽ കോളേജിന് സമീപത്തുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായാണ് വിശ്വനാഥൻ മെഡിക്കൽ കോളേജിലെത്തുന്നത്. എന്നാൽ പണവും മൊബൈൽ ഫോണും മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വനാഥനെ കാണാതാകുന്നതും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നതും.
Discussion about this post