കോഴിക്കോട് : ചെറുവന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങൾ കത്തിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ചെറുവന്നൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി സജിത്(34) ആണ് അറസ്റ്റിലായത്. ചെറുവണ്ണൂർ ആശാരിക്കണ്ടി പറമ്പ് വള്ളിക്കാട് ആനന്ദ് കുമാറിന്റെ വീട്ടിലേക്ക് രാത്രിയിൽ അതിക്രമിച്ച് കയറി, വീട്ടിൽ നിർത്തിയിട്ട കാറും സ്‌കൂട്ടറും പെട്രോളൊഴിച്ച് തീവെച്ചുവെന്നാണ് കേസ്. കേസിലെ മുഖ്യപ്രതി ചെറുവണ്ണൂർ കൊളത്തറ പാറക്കണ്ടി നൂർ മഹൽ സുൽത്താൻ നൂറിനെ (22) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 11 ന് രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. അർദ്ധരാത്രി ഒരാൾ മൂന്ന് കുപ്പികളിൽ പെട്രോളുമായി വീട്ടുവളപ്പിലേക്ക് കയറുന്നതും കാറിലും ബൈക്കിലും പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം ഓടി പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്നും പോലീസിന് ലഭിച്ചിരുന്നു. സംഭവ സമയത്ത് വീട്ടിൽ പ്രായമായ അമ്മ ഉൾപ്പെടെ മൂന്ന് ആളുകളായിരുന്നു ഉണ്ടായിരുന്നത്. തീ വീട്ടിലേക്ക് പടരുന്നത് നാട്ടുക്കാർ കണ്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്.
ജില്ലാ പോലീസ് മേധാവി ഡി.ഐ.ജി രാജ്പാൽ മീണ ഐ പി എസിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നല്ലളം പോലീസും സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പും സമീപ പ്രദേശങ്ങളിലെയും പെട്രോൾ പമ്പുകളിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതിയെ കുറിച്ച് സൂചന ലഭിക്കുകയും ചെയ്തു. മുഖ്യപ്രതി സുൽത്താനെ പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സജിത്ത് തന്റെ സ്വാധീനം ഉപയോഗിച്ച് ഇയാളെ വയനാട്ടിൽ ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും, പോലീസ് സാഹസികമായി പിടികൂടുകയുമായിരുന്നു.
പോലീസിന്റെ ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ട സുൽത്താൻ അടിപിടി കേസുകളിലും ലഹരിമരുന്ന് കേസുകളിലും പ്രതിയാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ സജിത്തിന്റെ നിർദ്ദേശപ്രകാരമാണ് കൃത്യം ചെയ്തതെന്ന് വ്യക്തമായി.
സജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദിച്ചതിൽ സുഹൃത്തിനെ സ്വത്ത് തർക്കത്തിന്റെ പേരിൽ മർദ്ദിച്ചതിന്റെ പ്രതികാരമായിട്ടാണ് കുറ്റകൃത്യം നടത്തിയതെന്ന് ബ്രാഞ്ച് സെക്രട്ടറി പോലീസിനോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണെന്ന് ഫറോക്ക് അസിസ്റ്റൻറ് കമ്മീഷണർ എ.എം സിദ്ധിഖ് പറഞ്ഞു.
Discussion about this post