തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തതിൽ വിഷമം ഉണ്ടെന്ന് നയതന്ത്ര സ്വർണ കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ്. കേസുമായി ബന്ധപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം എല്ലാം അവസാനിച്ചിട്ടില്ലെന്ന് സ്വപ്‌ന പറഞ്ഞു.
സ്വർണക്കടത്ത് ആർക്കു വേണ്ടിയാണെന്നും ആരാണ് ഇതിന്റെ ഗുണം അനുഭവിച്ചതെന്നും അടക്കമുള്ള കാര്യങ്ങൾ ഓരോന്നായി പുറത്തുവരും. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ അറസ്റ്റ് ചെയ്താൽ എല്ലാം സത്യവും അറിയാം. മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റെയും തട്ടിപ്പ് പുറത്തുവരുമെന്ന് സ്വപ്‌ന പറഞ്ഞു. കേസിൽ മുഖ്യമന്ത്രിയും ഭാര്യ കമല, മകൾ വീണ, മകൻ വിവേക് എന്നിവരും കുടുങ്ങും. അന്വേഷണം ശരിയായ ദിശയിലെന്ന് സ്വപ്‌ന കൂട്ടിച്ചേർത്തു.
കേരളം മൊത്തം വിറ്റ് തുലയ്ക്കാൻ ഇറങ്ങി തിരിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും മകളും ഭാര്യയും മകനും എല്ലാവരെയും വെളിച്ചത്ത് കൊണ്ടുവരും. കേസുമായി ബന്ധപ്പെട്ട വമ്പൻ സ്രാവുകളെയും പുറത്ത് കൊണ്ടുവരാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളതെന്ന് സ്വപ്‌ന പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് തനിക്ക് ജയിലിൽ കിടക്കേണ്ടി വന്നാലും കുറ്റബോധമില്ല. എന്നാലും സത്യം പുറത്തുകൊണ്ടുവരാൻ വേണ്ടി പൊരുതും. എന്ത് വന്നാലും മുഖ്യമന്ത്രിയും കുടുംബവും തന്നോടൊപ്പം ജയിലിലെത്തുമെന്ന് ഉറപ്പാക്കുമെന്ന് സ്വപ്‌ന പറഞ്ഞു. ഇവർക്ക് വേണ്ടിയാണ് എല്ലാവരെയെും ആയുധമാക്കി അഴിമതി കാണിച്ച് പറ്റിച്ചെതെന്ന് സ്വപ്‌ന പറഞ്ഞു. അതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും വാട്‌സ്ആപ്പ് ചാറ്റുകളും ഇഡിയ്ക്ക് നൽകിയിട്ടുണ്ട്. ഇതിന് ശേഷമാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തതെന്ന് അവർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രെെവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്താൽ ബാക്കി വിവരങ്ങൾ ലഭിക്കും. എന്നാൽ മുഖ്യമന്ത്രി ഇതിന് സമ്മതിക്കില്ലെന്ന് സ്വപ്‌ന ആരോപിച്ചു. ഇഡിയുടെ അന്വേഷണം ഇപ്പോൾ ശരിയായ ദിശയിലെന്നും സിഎം രവീന്ദ്രനെ കൂടി ചോദ്യം ചെയ്യണമെന്നും സ്വപ്ന ചൂണ്ടിക്കാട്ടി.
Discussion about this post