ലണ്ടൻ : ബ്രിട്ടനിലെ പുതിയ രാജാവ് ചാൾസ് മൂന്നാമന്റെ ഭാര്യ കാമില കോഹിനൂർ പതിച്ച തലപ്പാവ് ധരിക്കില്ല. ചൊവ്വാഴ്ചയാണ് ബക്കിംഗ്ഹാം കൊട്ടാരം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായുള്ള ബന്ധം കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ട്. മെയ് ആറിന് നടക്കുന്ന ചടങ്ങിലാണ് കാമിലയെ ക്വീൻ കൺസോർട്ട് ആയി തിരഞ്ഞെടുക്കപ്പെടുക.
ചാൾസ് രാജാവിന്റെ രണ്ടാമത്തെ ഭാര്യയാണ് കാമില. ഡയാന രാജകുമാരിയുടെ മരണശേഷമാണ് ചാൾസ് കാമിലയെ വിവാഹം കഴിച്ചത്. അതുകൊണ്ട് തന്നെ കിരീടധാരണത്തിനുശേഷം കാമിലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ഭരണഘടനാപരമായ അധികാരം ഉണ്ടാകില്ല. എങ്കിലും, ബ്രിട്ടനിലെ രാജ്ഞിയെന്ന പദവിയിൽ തുടരും.
ജോർജ്ജ് ആറാമന്റെ ഭാര്യ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലാണ് കോഹിനൂർ വജ്രം സ്ഥാപിച്ചത് . അതിനുശേഷം കോഹിനൂർ ബ്രിട്ടീഷ് രാജകുടുംബത്തിലെ സ്ത്രീകളുടെ കിരീടത്തെ അലങ്കരിക്കാറുണ്ട്. കോഹിനൂർ തിരികെ നൽകണമെന്ന് ഇന്ത്യ പലതവണ ആവശ്യപ്പെട്ടിരുന്നു. ഇതുമൂലം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പലപ്പോഴും വിള്ളലുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എലിസബത്ത് രാജ്ഞിയുടെ മരണത്തിന് ശേഷം കോഹിനൂർ വജ്രം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ആഫ്രിക്കയിലെ ഗ്രേറ്റ് സ്റ്റാർ അടക്കം വിലപ്പിടിപ്പുള്ള വജ്രങ്ങൾ ഈ ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിലുണ്ട് . ഏകദേശം 40 മില്യൺ ഡോളറാണ് ഇതിന്റെ വില. ഇന്ത്യയെപ്പോലെ ആഫ്രിക്കയും ബ്രിട്ടന്റെ സാമ്രാജ്യത്വ കിരീടത്തിൽ പതിഞ്ഞ വിലയേറിയ വജ്രം തിരികെ നൽകണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.










