കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുത്തൻ ഉണർവ് നൽകിക്കൊണ്ട് 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കൊച്ചിയിൽ തുടക്കം കുറിക്കും. കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടക്കുക.
1. ബി.പി.സി.എൽ കൊച്ചി റിഫൈനറിയിൽ വമ്പൻ യൂണിറ്റ്
*ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (BPCL) കൊച്ചി റിഫൈനറിയിൽ 5,500 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പോളിപ്രൊഫൈലിൻ യൂണിറ്റിന് പ്രധാനമന്ത്രി തറക്കല്ലിടും. വർഷത്തിൽ 400 കിലോ ടൺ ഉൽപ്പാദന ശേഷിയുള്ള ഈ യൂണിറ്റ് പാക്കേജിംഗ്, ഓട്ടോമോട്ടീവ്, മെഡിക്കൽ മേഖലകളിൽ വലിയ വിപ്ലവം സൃഷ്ടിക്കും.
2. ഹൈവേ വികസനത്തിൽ കുതിച്ചുചാട്ടം (NH-66)
*തലപ്പാടി-ചെങ്ങള സെക്ഷൻ: 2,650 കോടി രൂപ ചെലവിൽ ആറുവരിയായി വികസിപ്പിച്ച എൻഎച്ച്-66 ലെ തലപ്പാടി-ചെങ്ങള പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
*കോഴിക്കോട് ബൈപ്പാസ്: വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള ആറുവരിപ്പാത യാഥാർത്ഥ്യമാകുന്നതോടെ ഒരു മണിക്കൂർ യാത്രാസമയം വെറും 15-20 മിനിറ്റായി കുറയും. കോഴിക്കോട് ബീച്ച്, ബേപ്പൂർ തുറമുഖം എന്നിവിടങ്ങളിലേക്കുള്ള യാത്ര ഇത് സുഗമമാക്കും.
3. റെയിൽവേയിൽ പുത്തൻ ഉണർവ്
*അമൃത് ഭാരത് സ്റ്റേഷനുകൾ: പുനർവികസിപ്പിച്ച ഷോർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾ നാടിന് സമർപ്പിക്കും.
*വൈദ്യുതീകരണം: ഷോർണൂർ-നിലമ്പൂർ റോഡ് റെയിൽവേ ലൈൻ വൈദ്യുതീകരണ പദ്ധതി പൂർത്തിയായി.
*പുതിയ ട്രെയിൻ: പാലക്കാട് – പൊള്ളാച്ചി പാതയിൽ പുതിയ ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
4. മറ്റ് പ്രധാന പദ്ധതികൾ
*കൊല്ലം വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതിക്ക് തറക്കല്ലിടും.
*പ്രധാനമന്ത്രി ഗ്രാം സഡക് യോജന പ്രകാരം നിർമ്മിച്ച 23 ഗ്രാമീണ റോഡുകൾ ഉദ്ഘാടനം ചെയ്യും.
2024 ജൂണിൽ കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കിയ പ്രമേയത്തിന് പിന്നാലെ, കഴിഞ്ഞ ഫെബ്രുവരി 25-നാണ് സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയത്. ഈ പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി ആദ്യമായാണ് സംസ്ഥാനത്ത് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്.








