കണ്ണൂർ: പരസ്പരം പഴിചാരലുമായി ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയും ഡിവൈഎഫ്‌ഐയും.പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ആകാശ് വെളിപ്പെടുത്തിയതിന് പിന്നാലെ ഡിവൈഎഫ്‌ഐ രംഗത്തെത്തി. മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷിനെതിരെയും ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് എതിരെയും രക്തസാക്ഷി ബിജുട്ടിയുടെ കുടുംബാംഗങ്ങൾക്കെതിരെയും സോഷ്യൽ മീഡിയ വഴി വ്യക്തി അധിക്ഷേപത്തിന് നേതൃത്വം നൽകുന്ന ക്വട്ടേഷൻ സ്വർണ്ണകടത്ത് സംഘത്തെ ശക്തമായി പ്രതിരോധിക്കാൻ തയ്യാറാവുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. നിയമനടപടി സ്വീകരിക്കുമെന്നും ഡിവൈഎഫ്‌ഐ കണ്ണൂർ ഘടകം അറിയിച്ചു.
തില്ലങ്കേരിയുടെ ചരിത്രവും നാമവും തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് ജീവിക്കുന്ന ചില ഇത്തിൾ കണ്ണികൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ട്. സ്വർണ്ണ കടത്തിന് നേതൃത്വം നൽകുന്ന ആകാശ് എന്ന വ്യക്തിയും അയാളുടെ സംഘാംഗങ്ങളുമാണ് ഡി.വൈ.എഫ്.ഐ യെയും രക്തസാക്ഷി കുടുംബാംഗങ്ങളെയും അധിക്ഷേപിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നതെന്ന് ജില്ലാ കമ്മറ്റി ആരോപിച്ചു.
സാമുഹ്യ മാദ്ധ്യമങ്ങൾ വഴി എന്തും വിളിച്ചു പറയാമെന്നും ആരെയും വ്യക്തിഹത്യ നടത്താമെന്നുമാണ് ഈക്കൂട്ടർ കരുതുന്നത്. സത്യം വിളിച്ചു പറയേണ്ടുന്ന ബദൽ മാർഗമാണ് സോഷ്യൽ മീഡിയ എന്നാൽ അതിനെ ക്വട്ടേഷൻ സ്വർണ്ണകടത്തു മാഫിയ തങ്ങൾക്ക് എതിരായി സംസാരിക്കുന്നവരെ ഭീഷണിപെടുത്താനുള്ള മാർഗമായി ആണ് ഉപയോഗിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.
സ്ത്രീകൾക്ക് എതിരെ പോലും പൊതുമധ്യത്തിൽ ഉപയോഗിക്കാൻ അറപ്പ് തോന്നുന്ന ഭാഷയാണ് ഇക്കൂട്ടർ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് നാടിന്റെ സമാധാനം തകർക്കുന്ന ഈ പൊതുശല്യങ്ങളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തപെടുത്തണമെന്നും കർശനമായ പോലീസ് നടപടി സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
ഡിവൈഎഫ്‌ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ഫേസ്ബുക്കിലിട്ട പോസ്റ്റിന് നൽകിയ കമൻറിലാണ് പാർട്ടി നേതൃത്വത്തിനെതിരെ ആകാശ് തില്ലങ്കേരി ആരോപണം ഉയർത്തിയത്.
Discussion about this post