ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ കരസേന ഉപമേധാവിയായി ലെഫ്റ്റ്നന്റ് ജനറൽ എം വി ശുചീന്ദ്ര കുമാറിനെ നിയമിച്ചു. ജനറൽ ബി എസ് രാജു സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
ആർമി ഡെപ്യൂട്ടി ചീഫ് സ്ഥാനത്ത് നിന്നാണ് എം വി ശുചീന്ദ്ര കുമാർ ആർമി വൈസ് ചീഫ് സ്ഥാനത്തേക്ക് എത്തുന്നത്. ജമ്മു കശ്മീരിലെ വൈറ്റ് നൈറ്റ് കോർ ഉൾപ്പെടെ നിരവധി സേവനങ്ങൾ സ്തുത്യർഹമായി നിർവഹിച്ച ശേഷമാണ് അദ്ദേഹം കരസേന ഉപമേധാവി സ്ഥാനത്തേക്ക് എത്തുന്നത്.
2022 മെയ് 1നാണ് ജനറൽ ബി എസ് രാജു കരസേന ഉപമേധാവിയായി ചുമതലയേറ്റത്. ജനറൽ മനോജ് പാണ്ഡെ കരസേന മേധാവിയായി നിയമിക്കപ്പെട്ടതിനെ തുടർന്നായിരുന്നു കരസേന ഉപമേധാവിയായി ജനറൽ ബി എസ് രാജുവിന്റെ നിയമനം.
ഖഡക്വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാഡമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയാണ് എം വി ശുചീന്ദ്ര കുമാർ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്നത്. അതിവിശിഷ്ട സേവാ മെഡൽ, യുദ്ധ സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ നേടിയിട്ടുണ്ട്.
വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിൽ ഉപരി പരിശീലനം നേടിയ അദ്ദേഹം, മൗവിൽ നിന്നും ന്യൂഡൽഹി നാഷണൽ ഡിഫൻസ് കോളേജിൽ നിന്നും ഹയർ കമാൻഡ് കോഴ്സ് പൂർത്തിയാക്കി. ഈജിപ്തിൽ യു എൻ സീനിയർ മിഷൻ ലീഡർ കോഴ്സ് പൂർത്തിയാക്കിയിട്ടുള്ള അദ്ദേഹം, പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി ശ്രീലങ്കയിലും പരിശീലനം നേടിയിട്ടുണ്ട്.
അസം രാഷ്ട്രീയ റൈഫിൾസ് 59 കമാൻഡിംഗ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുള്ള ലെഫ്റ്റ്നന്റ് ജനറൽ എം വി ശുചീന്ദ്ര കുമാർ, മിലിട്ടറി ഇന്റലിജൻസ് അഡീഷണൽ ഡയറക്ടർ ജനറൽ, ഡയറക്ടർ ജനറൽ പദവികളും വഹിച്ചിട്ടുണ്ട്.
Discussion about this post