ദുബായ്: ഭീകരസംഘടനയായ അൽ ഖ്വയ്ദയുടെ പുതിയ തലവനായി സെയ്ഫ് അൽ-അദെൽ തിരഞ്ഞെടുക്കപ്പെട്ടുവെന്ന് യുഎൻ. അൽഖ്വയ്ദയിലെ മുതിർന്ന നേതാക്കളിലൊരാളായ സെയ്ഫ് നേരത്തെ ഈജിപ്ഷ്യൻ സ്‌പെഷ്യൽ ഫോഴ്സ് ഓഫീസറായിരുന്നു. ഇയാളുടെ തലയ്ക്ക് അമേരിക്ക 10 മില്ല്യൺ ഡോളറാണ് വിലയിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം കാബൂളിൽ യുഎസ് നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് കരുതുന്ന അയ്മാൻ അൽ സവാഹിരിയുടെ പിൻഗാമിയായാണ് ഇയാൾ എത്തിയതെന്നാണ് വിവരം. എന്നാൽ അൽഖ്വയ്ദ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
സെയ്ഫ് അൽഖ്വയ്ദയുടെ നേതൃസ്ഥാനത്ത് എത്തിയെന്ന സൂചനകൾ നേരത്തേയും പല രാജ്യങ്ങളും പങ്കുവച്ചിരുന്നു. സവാഹിരിയുടെ മരണത്തിന് പിന്നാലെ ജിഹാദി ശൃംഖലയ്ക്ക് ശക്തി പകരുന്ന ആരെങ്കിലും നേതൃ സ്ഥാനത്ത് എത്തണമെന്ന തരത്തിൽ ചർച്ചകൾ സജീവമായിരുന്നു. നിലവിൽ അൽഖ്വയ്ദയിലെ ഏറ്റവും ശക്തനും എതിരില്ലാത്ത നേതാവുമായാണ് സെയ്ഫ് വിശേഷിപ്പിക്കപ്പെടുന്നത്.
വീഡിയോയിലൂടെ പുറം ലോകത്ത് വന്ന് പ്രശസ്തരായ മുൻ നേതാക്കളിൽ നിന്ന് വ്യത്യസ്തമായി, പിന്നിൽ നിന്നുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ ഇയാൾ വിദഗ്ധനാണ്. ടാൻസാനിയയിലേയും കെനിയയിലേയും യുഎസ് എംബസികൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ സൂത്രധാരനായിരുന്നു സെയ്ഫ്. 1998 നവംബറിൽ നടന്ന ആക്രമണത്തിൽ 224 പേർ കൊല്ലപ്പെടുകയും അയ്യായിരത്തിലധികം പേർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.
1990കളിൽ സുഡാൻ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ അൽ ഖ്വയ്ദയ്ക്ക് വേണ്ടി പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചു. അൽഖ്വയ്ദ മിക്ക ഓപ്പറേഷനുകളുടേയും മാസ്റ്റർ ബ്രെയിനായും ഇയാളെ വിശേഷിപ്പിക്കാറുണ്ട്. ഇയാളുടെ അധികം ചിത്രങ്ങളോ വീഡിയോകളോ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. സെയ്ഫിനെ കുറിച്ചുള്ള അധികം വിവരങ്ങളും പുറംലോകത്തേക്ക് ലഭ്യമല്ല. നിലവിൽ ഇറാൻ കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്ക് 10 മില്ല്യൺ ഡോളറാണ് അമേരിക്ക വാഗ്ദാനം ചെയ്തിരിക്കുന്നത്.











Discussion about this post