അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാന്റെ സാമ്പത്തിക രംഗം കനത്ത തകർച്ചയിലേക്ക്. ഇസ്‌ലാമാബാദിൽ പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ ഫലം കാണാതെ പിരിയുകയും, ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിടുകയും ചെയ്തതോടെ ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യം റെക്കോർഡ് താഴ്ചയിലെത്തി. അനൗദ്യോഗിക വിപണിയിൽ ഒരു യുഎസ് ഡോളറിന് 15.80 ലക്ഷം റിയാൽ എന്ന നിലയിലേക്കാണ് കറൻസി കൂപ്പുകുത്തിയത്. ഇതോടെ രാജ്യത്ത് വിലക്കയറ്റവും പണപ്പെരുപ്പവും അതിരൂക്ഷമാകുമെന്ന ആശങ്ക ശക്തമായി.
ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങളും തീരുവകളും പിൻവലിക്കുക, അന്താരാഷ്ട്ര തലത്തിൽ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങൾ ഇറാൻ മുന്നോട്ടുവെച്ചിരുന്നു. ഈ നിബന്ധനകൾ അമേരിക്ക അംഗീകരിച്ചിരുന്നുവെങ്കിൽ ഇറാന്റെ തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയ്ക്ക് അതൊരു വലിയ ഉണർവാകുമായിരുന്നു. എന്നാൽ, ആണവായുധ നിയന്ത്രണമുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനെത്തുടർന്ന് യുഎസ് ഈ ആവശ്യങ്ങളെല്ലാം തള്ളി. ഇസ്‌ലാമാബാദ് ചർച്ചകൾ പരാജയപ്പെട്ടത് മധ്യസ്ഥത വഹിച്ച പാകിസ്താനും കനത്ത തിരിച്ചടിയായി. പാക് ഓഹരി വിപണിയിലും (PSX) ഇതിന്റെ പ്രതിഫലനമായി വലിയ ഇടിവ് രേഖപ്പെടുത്തി.
ഹോർമുസ് കടലിടുക്ക് വഴി ഇറാൻ നടത്തുന്ന എണ്ണ വ്യാപാരം തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ട്രംപിന്റെ പുതിയ നീക്കം. ഇത് നടപ്പിലാകുന്നതോടെ ഇറാന്റെ വരുമാന മാർഗ്ഗങ്ങൾ പൂർണ്ണമായും അടയും. ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസിൽ ഉപരോധം വരുന്നത് ആഗോള എണ്ണവില വർദ്ധിക്കുന്നതിനും ഇടയാക്കും. പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാനുള്ള അവസാനവട്ട ശ്രമങ്ങളും പാളിയതോടെ മേഖലയിൽ സംഘർഷം കൂടുതൽ സങ്കീർണ്ണമാകുകയാണ്. സാമ്പത്തിക മേഖലയിലെ ഈ തകർച്ചയെ ഇറാൻ എങ്ങനെ മറികടക്കുമെന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.












