ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ചൈന. ഇറാനുമായുള്ള ചൈനയുടെ ഉഭയകക്ഷി ബന്ധത്തിൽ ഇടപെടരുതെന്ന് യുഎസിനോട് ചൈനീസ് പ്രതിരോധ മന്ത്രി അഡ്മിറൽ ഡോങ് ജൂൺ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഇന്ത്യൻ സമയം രാത്രി 7:30-ഓടെയാണ് ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന ഉപരോധം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം കടുപ്പിച്ച് ചൈനയുടെ പ്രതികരണം പുറത്തുവന്നത്.
ഇറാനുമായി തങ്ങൾക്ക് വ്യാപാര, ഊർജ്ജ കരാറുകളുണ്ടെന്നും തങ്ങളുടെ കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നത് അനുവദിക്കില്ലെന്നും ഡോങ് ജൂൺ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് ചൈനയുടെ കപ്പലുകൾക്കായി തുറന്നുതന്നെയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയെ സംബന്ധിച്ചിടത്തോളം അതീവ തന്ത്രപ്രധാനമായ ജലപാതയാണിത്. ചൈനയ്ക്ക് ആവശ്യമായ എണ്ണയുടെ 40 ശതമാനവും എൽഎൻജിയുടെ (LNG) 30 ശതമാനവും ഈ പാതയിലൂടെയാണ് എത്തുന്നത്. അതിനാൽ തന്നെ മേഖലയിൽ അടിയന്തര വെടിനിർത്തൽ വേണമെന്നാണ് ബീജിംഗിന്റെ ആവശ്യം.
ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള പ്രവേശനവും അവിടെ നിന്നുള്ള പുറത്തേക്കുള്ള യാത്രയും തടയാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. എന്നാൽ, ഇറാനുമായുള്ള വ്യാപാരത്തിന് ചൈനീസ് കറൻസിയായ ‘യുവാൻ’ ഉപയോഗിക്കുന്നത് തടയാനും പെട്രോഡോളർ സംവിധാനത്തിന്റെ ആധിപത്യം നിലനിർത്താനുമുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഇറാൻ തുറമുഖങ്ങളിലേക്ക് പോകുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകളെ ഉപരോധം ബാധിക്കുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (Centcom) അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കപ്പലുകൾ പരിശോധിക്കാനും പിടിച്ചെടുക്കാനും തങ്ങൾക്ക് അവകാശമുണ്ടെന്നാണ് അമേരിക്കൻ നിലപാട്.
അതേസമയം, മേഖലയിലെ സംഘർഷത്തിന് പ്രധാന കാരണം ഇറാൻ ഉൾപ്പെട്ട യുദ്ധമാണെന്നും സമാധാനം പുനഃസ്ഥാപിക്കാനാണ് അന്താരാഷ്ട്ര സമൂഹം ശ്രമിക്കേണ്ടതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മധ്യേഷ്യയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ചൈന, യുഎസിന്റെ ഏകപക്ഷീയമായ നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചത് മുതൽ ഇസ്രായേൽ-യുഎസ് നീക്കങ്ങളെ ചൈന അപലപിച്ചിരുന്നു. ഹോർമുസ് കടലിടുക്കിലെ പുതിയ പ്രതിസന്ധി ലോക വിപണിയിൽ എണ്ണവില കുതിച്ചുയരാനും ആഗോള സാമ്പത്തിക അസ്ഥിരതയ്ക്കും കാരണമാകുമെന്ന ആശങ്കയും ശക്തമാണ്.












