തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പാലിൽ അഫ്‌ളോടോക്‌സിൻ (പൂപ്പൽവിഷം) കണ്ടെത്തിയ സംഭവത്തിൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നടത്തിയ പരിശോധനയിൽ 10 ശതമാനം സാംപിളുകളിലാണ് അഫ്‌ളോടോക്‌സിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.
പശുവിന് നൽകുന്ന തീറ്റയിലൂടെ ഇത് പാലിൽ എത്തുകയാണെന്നാണ് അനുമാനം. 425ഓളം സാംപിളുകൾ ശേഖരിച്ചാണ് പരിശോധന നടത്തിയത്. വൻകിട, ചെറുകിട വ്യാപാര സ്ഥലങ്ങളിലും ഡയറി ഫാമുകളിലുമെല്ലാം പരിശോധന നടത്തിയിരുന്നു. പശുക്കൾക്ക് നൽകുന്ന കാലിത്തീറ്റ, വയ്‌ക്കോൾ എന്നിവയിൽ അഫ്‌ളോടോക്‌സിൻ കണ്ടെത്താറുണ്ട്. ഇത് കൂടുതൽ അളവിൽ ശരീരത്തിൽ ചെന്നാൽ പശുക്കൾ ചത്തു പോകും.
പാലിലൂടെയാണ് ഇത് മനുഷ്യരിലേക്കും എത്തുന്നത്. നാഡികളെയാണ് അഫ്‌ളോടോക്‌സിൻ ബാധിക്കുന്നത്. ഇത് അർബുദത്തിന് വരെ കാരണമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ കോട്ടയത്ത് 60ഓളം പശുക്കൾക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. ഒരു കമ്പനിയുടെ കാലിത്തീറ്റ കഴിച്ച പശുക്കൾക്കാണ് ഭക്ഷ്യവിഷബാധ ഏൽക്കുന്നത്. കമ്പനി പിന്നീട് ഇത് പിൻവലിച്ചു.
Discussion about this post