ന്യൂഡൽഹി: ബിബിസി രാജ്യത്ത് പലതരത്തിലുമുള്ള സാമ്പത്തിക ക്രമക്കേടുകളും തിരിമറികളും നടത്തിയതായി കേന്ദ്ര സർക്കാർ. സ്ഥാപനത്തിന്റെ മുംബൈ, ഡൽഹി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് മൂന്ന് ദിവസങ്ങളായി നടത്തി വന്ന സർവേയിൽ ഇക്കാര്യം വ്യക്തമായതായി കേന്ദ്രം വ്യക്തമാക്കി. സാമ്പത്തിക രേഖകളിൽ നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തിയതായും കേന്ദ്രം അറിയിച്ചു.
ബിബിസിയുടെ പേരെടുത്ത് പറയാതെയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. സ്ഥാപനത്തിലെ തൊഴിലാളികളുടെ മൊഴികളും രേഖകളുടെ ഡിജിറ്റൽ തെളിവുകളും ആസ്പദമാക്കിയാണ് ഇക്കാര്യം അറിയിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ പരിശോധനയിലാണ് ഇക്കാര്യങ്ങൾ ബോദ്ധ്യപ്പെട്ടതെന്നും പ്രസ്താവനയിൽ പറയുന്നു.
ഇംഗ്ലീഷ് കൂടാതെ വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നും ഉള്ളടക്കങ്ങൾ സ്വീകരിച്ചിട്ടും, സ്ഥാപനത്തിന്റെ വിവിധ ഗ്രൂപ്പുകൾ സമർപ്പിച്ച വരുമാനം ഇന്ത്യയിലെ പ്രവർത്തന തോതുമായി പൊരുത്തപ്പെടുന്നില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രസ്താവനയിൽ വിശദീകരിക്കുന്നു.
ഫെബ്രുവരി 14ന് ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആരംഭിച്ച സർവേ 60 മണിക്കൂറുകൾക്ക് ശേഷം വ്യാഴാഴ്ച രാത്രിയിലാണ് അവസാനിച്ചത്. ഗ്രൂപ്പിന്റെ വിദേശത്തേക്കുള്ള പല അടവുകളിലും നികുതി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. പല സാമ്പത്തിക ഇടപാടുകളും, വരുമാനം എന്ന ഇനത്തിൽ കാണിച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു.
സ്ഥാപനവുമായി ബന്ധപ്പെട്ട സുപ്രധാന വ്യക്തിത്വങ്ങളുടെ മൊഴികൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാൽ കൂടിയും, ഇവർ സമർപ്പിച്ച രേഖകളിൽ മിക്കവയിലും വെള്ളം ചേർത്തിരുന്നതായും ആദായ നികുതി വകുപ്പിന് ബോദ്ധ്യപ്പെട്ടു.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ബിബിസിക്ക് നികുതി അടവുമായി ബന്ധപ്പെട്ട് പല തവണ നോട്ടീസ് അയച്ചിരുന്നു. എന്നാൽ, അവയ്ക്കൊന്നും സ്ഥാപനം കൃത്യമായ മറുപടി നൽകിയിരുന്നില്ല.
വിദേശത്തേക്ക് വരുമാന വിഹിതം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് പല സ്ഥാപനങ്ങൾ നടത്തിയ ക്രമക്കേടുകളും അടുത്തയിടെ പിടികൂടിയിരുന്നു. ചൈനീസ് മൊബൈൽ കമ്പനികളുടെ നികുതി വെട്ടിപ്പിൽ കേന്ദ്ര സർക്കാർ പ്രസ്തുത സ്ഥാപനങ്ങൾക്ക് വൻ തുകകൾ പിഴയും ചുമത്തിയിരുന്നു.
Discussion about this post