ന്യൂഡൽഹി: രാമചരിതമാനസത്തെ പിന്തുണച്ചതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ സമാജ്വാദി പാർട്ടിക്കെതിരെ ആഞ്ഞടിച്ച് റോളി തിവാരി മിശ്ര. സനാതനധർമ്മത്തേയും രാമചരിതമാനസത്തേയും ബഹുമാനിക്കുന്നതിനെ കുറിച്ച് സംസാരിച്ചതിന്റെ പേരിലാണ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് റോളി തിവാരി മിശ്ര ആരോപിച്ചു.
സമാജ്വാദി പാർട്ടിയിലെ വനിതാ നേതാക്കളായ റോളി തിവാരി മിശ്ര, റിച്ച സിംഗ് എന്നിവരെ കഴിഞ്ഞ ദിവസമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ട്വിറ്ററിലൂടെയാണ് പാർട്ടി ഇവരെ പുറത്താക്കിയ വിവരം അറിയിക്കുന്നത്. രാമചരിതമാനസത്തെക്കുറിച്ച് അധിക്ഷേപ പരാമർശങ്ങൾ നടത്തിയ പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യയെ ഇരുവരും വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
” പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള കാരണങ്ങളൊന്നും പറഞ്ഞിട്ടില്ല. പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ റോളി മിശ്രയെ പുറത്താക്കി എന്ന ഒറ്റ വരി മാത്രമാണുള്ളത്. എന്താണ് കാരണമെന്ന് വ്യക്തമാക്കുന്ന കുറിപ്പോ, പാർട്ടി അദ്ധ്യക്ഷന്റെ അറിയിപ്പോ ഒന്നും എനിക്ക് ലഭിച്ചിട്ടില്ല. മറ്റ് മതങ്ങളേയും ജാതികളേയും പുകഴ്ത്തി സംസാരിച്ചാൽ അവർക്ക് എന്നെ ഇഷ്ടമാണ്. പക്ഷേ അതേ ഞാൻ രാമചരിതമാനസത്തെക്കുറിച്ച് പറഞ്ഞാൽ ബിജെപി ആർഎസ്എസ് അജണ്ടയാണെന്നാണ് അവർ പറയുന്നത്.
രാമചരിതമാനസത്തെ പിന്തുണച്ച് സംസാരിച്ചതിന്റെ പേരിലാണ് അവർ എന്നെ പുറത്താക്കുന്നത്. ഭഗവാൻ ശ്രീരാമനോടും രാമചരിതമാനസത്തോടുമുള്ള ആദരവ് ഞാൻ പുലർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ സനാതന ധർമ്മത്തിനെതിരെയും രാജ്യത്തിനെതിരായും നിൽക്കുന്നവർക്കെതിരെ ഞാൻ പോരാടുമെന്ന് ഉറച്ച് പറയുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സമാജ്വാദിയാണ് ഭഗവാൻ ശ്രീരാമൻ.
സ്വാമി പ്രസാദ് മൗര്യയെ പേടിച്ചാണ് അവർ ഇപ്പോൾ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. കുടുംബത്തിന് മുകളിലുള്ള സ്ഥാനമാണ് ഞാൻ പാർട്ടിക്ക് നൽകിയിരുന്നത്. ഇപ്പോൾ അതേ പാർട്ടി എന്നെ പുറത്താക്കി. എന്നിട്ട് സ്വാമി പ്രസാദ് മൗര്യയ്ക്ക് സ്ഥാനക്കയറ്റം നൽകിയെന്നും” റോളി മിശ്ര ആരോപിച്ചു.
Discussion about this post