ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലും കനത്ത നാശം വിതച്ച ഭൂകമ്പം ഉണ്ടായി 12 ദിവസങ്ങൾക്ക് ശേഷം കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ 45കാരനെ ജീവനോടെ പുറത്തെത്തിച്ചു. അതിശൈത്യത്തെ അതിജീവിച്ചാണ് അവശിഷ്ടങ്ങൾക്കിടയിൽ ഇയാൾ കഴിഞ്ഞത്. സിറിയയുടെ തെക്കൻ മേഖലയായ ഹതായിലാണ് സംഭവം.
ഹകൻ യാസിനോഗ്ലു എന്നയാളെയാണ് രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്. 278 മണിക്കൂറോളമാണ് ഇദ്ദേഹം കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്നത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെത്തിച്ച ഇയാളെ രക്ഷാപ്രവർത്തകർ സ്ട്രക്ച്ചറിൽ ചുമന്ന് ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
അതിജീവനത്തിന്റെ കഥകൾ തുർക്കിയിൽ നിന്ന് ഇപ്പോഴും പുറത്ത് വരുന്നുണ്ടെങ്കിലും, വളരെ ചുരുക്കമാണ്. 14 വയസ്സുള്ള ഒരു ആൺകുട്ടി ഉൾപ്പെടെ മൂന്ന് പേരെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചിരുന്നു. മേഖലയിൽ 200ഓളം ഇടങ്ങളിൽ ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. അദാന, കിലിസ്, സാൻലിയൂർഫ എന്നീ മൂന്ന് ഇടങ്ങളിലെ രക്ഷാ പ്രവർത്തനം പൂർത്തിയായിട്ടുണ്ട്. 24 മണിക്കൂർ സമയവും ആളുകൾക്കായുള്ള തിരച്ചിൽ നടക്കുന്നുണ്ട്. 41,000ത്തിലധികം ആളുകൾക്കാണ് ഭൂകമ്പത്തിൽ ഇതുവരെ ജീവൻ നഷ്ടമായത്.
Discussion about this post