കാബൂൾ: താലിബാൻ വിരുദ്ധ പ്രചാരണം നടത്തിയെന്നാരോപിച്ച് ഒരു സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറേയും മുൻ സുരക്ഷാ സേനാംഗത്തേയും താലിബാൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. പഞ്ച്ശിർ മേഖലയിലുള്ള അബ്ദുൾ റഹീം, സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ ഇമ്രാൻ അഹമ്മദ് സായി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കാബൂളിലെ വീട്ടിൽ നിന്നാണ് ഇമ്രാൻ അഹമ്മദ് സായിയെ കസ്റ്റഡിയിലെടുത്തത്.
ഫെയ്‌സ്ബുക്കിൽ കാൽലക്ഷത്തോളം പേർ അഹമ്മദ് സായിയെ ഫോളോ ചെയ്യുന്നുണ്ട്. തുർക്കി ഭൂകമ്പമുണ്ടായതിന് പിന്നാലെ അവിടേക്ക് വിമാനത്തിൽ കയറി അഫ്ഗാൻകാർ രക്ഷപെടാൻ പോകുന്ന വീഡിയോ ആയിരുന്നു ഇയാൾ അവസാനമായി സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തത്. സേവനപ്രവർത്തനങ്ങൾക്ക് താത്പര്യമുള്ള അഫ്ഗാൻകാരെ തുർക്കിയിലേക്ക് വിമാനത്തിൽ കയറ്റി അയക്കുന്നുണ്ടെന്ന അഭ്യൂഹം പരന്നതിനെ തുടർന്നാണ് ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാർ കാബൂൾ വിമാനത്താവളത്തിലേക്ക് ഓടിയെത്തിയത്.
തുടർന്ന് വിമാനത്താവളത്തിൽ തടിച്ചു കൂടിയ ആളുകളെ പിരിച്ചുവിടാൻ താലിബാൻ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. ഇത്തരമൊരു അഭ്യൂഹം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് അഹമ്മദ് സായിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ അഫ്ഗാൻ പൗരന്മാരേയും മുൻ സർക്കാരിന്റെ ഭാഗമായി പ്രവർത്തിച്ചവരേയും അറസ്റ്റ് ചെയ്യുന്നത് അഫ്ഗാനിൽ തുടർക്കഥയാണ്.
Discussion about this post