തിരുവനന്തപുരം: പാറശാല മൃഗസംരക്ഷണ വകുപ്പ് ചെക്‌പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയ്ക്കിടെ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരും ഡോക്ടറും പിടിയിൽ. ഇറച്ചിക്കോഴികളെയാണ് ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയത്. മൃഗങ്ങളുടെ പരിശോധന ഒഴിവാക്കിയതിന് ഡോക്ടർ വാങ്ങിയ 5700 രൂപയും കണ്ടെടുത്തിട്ടുണ്ട്.
അന്യസംസ്ഥാനങ്ങളിൽ നിന്നും മൃഗസംരക്ഷണ വകുപ്പിന്റെ ചെക്‌പോസ്റ്റ് വഴി കടന്നു പോകുന്ന വാഹനങ്ങൾ, ഇറച്ചിക്കോഴികൾ തുടങ്ങിയവയെ പരിശോധന കൂടാതെ വിട്ടയക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഇന്നലെ അർധരാത്രിയോട് കൂടി പരിശോധന നടത്തിയത്.
തുടർന്നാണ് ഇവിടെ പരിശോധനക്കിരുന്ന ഡോക്ടറുടെ കൈവശം കണക്കിൽ പെടാത്ത 5700 രൂപ വിജിലൻസ് പിടിച്ചെടുത്തത്. ഇത് വാഹനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണമാണെന്നാണ് വിവരം. ചെക്‌പോസ്റ്റ് വഴി ഇറച്ചിക്കോഴിയുള്ള ഓരോ വാഹനവും കടന്നു പോകുമ്പോൾ, ഉദ്യോഗസ്ഥർ ഈ വാഹനങ്ങളിൽ നിന്ന് കൈക്കൂലിയായി കോഴികളെ വാങ്ങിയിരുന്നു. ഓഫീസിൽ നിന്ന് ഇറച്ചിക്കോഴികളേയും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. പുലർച്ചെ വരെ പരിശോധന നീണ്ടുനിന്നു.
Discussion about this post