തിരുവനന്തപുരം: ഒരു ചെറിയ ഇടവേളക്ക് ശേഷം വാർത്തകളിലും സമാന്തരമായി ട്രോൾ പേജുകളിലും വീണ്ടും സജീവമായി കുണ്ടമൺകടവും ഹോംസ്റ്റേയും കത്തിയ കാറും സന്ദീപാനന്ദ ഗിരിയും. വർഷങ്ങളോളം ഒരു തുമ്പുമില്ലാതെ കിടന്ന കേസിൽ, പരേതനെ പ്രതിയാക്കാനൊരുങ്ങുന്നു എന്ന വാർത്ത സൃഷ്ടിച്ച ട്രോൾ മഴയ്ക്ക് ശേഷം, പുതിയ ട്രോളുകൾക്ക് ഹേതുവായിരിക്കുന്നത് കേസിൽ ഇന്ന് നടന്ന ഒരു അറസ്റ്റാണ്.
കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹോം സ്റ്റേ കത്തിച്ച കേസിൽ കൃഷ്ണകുമാറിന് പങ്കുണ്ട് എന്നാണ് പോലീസ് പറയുന്നത്. ഹോം സ്റ്റേക്ക് മുന്നിൽ ‘ഷിബു സ്വാമിക്ക് ആദരാഞ്ജലികൾ‘ എന്ന് എഴുതിയ റീത്ത് കൊണ്ടു വച്ചത് താനാണ് എന്ന് കൃഷ്ണകുമാർ ക്രൈം ബ്രാഞ്ചിനോട് വെളിപ്പെടുത്തി എന്നാണ് അവകാശവാദം.
ക്രൈം ബ്രാഞ്ചിന്റെ ഈ അവകാശവാദമാണ് ട്രോളന്മാർ ആഘോഷമാക്കുന്നത്. കൃഷ്ണകുമാർ ‘ഷിബു സ്വാമിക്ക് ആദരാഞ്ജലികൾ‘ എന്നല്ലേ എഴുതിയത്, അതും സന്ദീപാനന്ദ ഗിരിയുമായി എന്താണ് ബന്ധം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യങ്ങൾ. ഷിബു സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആരാണ് എന്നാണ് ചിലർ ചോദിക്കുന്നത്. കൃഷ്ണകുമാറിന്റെ മൊഴിയെ അടിസ്ഥാനമാക്കി മുന്നോട്ട് പോകാനാണ് ശ്രമമെങ്കിൽ, ഷിബു സ്വാമിയും സന്ദീപാനന്ദ ഗിരിയും ഒരാൾ തന്നെ ആണെന്ന് അന്വേഷണ സംഘത്തിന് സമർത്ഥിക്കേണ്ടി വരുമെന്ന് ചിലർ ഹാസ്യരൂപേണ മുന്നറിയിപ്പ് നൽകുന്നു. രണ്ടും ഒരാൾ തന്നെ ആണെന്ന് ക്രൈം ബ്രാഞ്ച് സമർത്ഥിച്ചാൽ തന്നെ, സന്ദീപാനന്ദ ഗിരി അത് അംഗീകരിക്കുമോ എന്നും ഇവർ ചോദിക്കുന്നു.
2018 ഒക്ടോബർ 27ന് പുലർച്ചെ ആയിരുന്നു സന്ദീപാനന്ദ ഗിരിയുടെ കുണ്ടമൺകടവിലെ ഹോം സ്റ്റേക്ക് സ്വാമിയുടെ ഭാഷയിൽ പറഞ്ഞാൽ ‘ചില ദുഷ്ടശക്തികൾ‘ തീ വെച്ചത്. അതിൽ കത്തിപ്പോയ സ്വാമിയുടെ കാറിന്റെ ഇൻഷൂറൻസുമായി ബന്ധപ്പെട്ടും ട്രോളുകൾ വന്നിരുന്നു. ശബരിമല വിഷയം കത്തി നിൽക്കുന്ന സമയത്ത് നടന്ന സംഭവത്തിൽ, പോലീസിനേക്കാൾ മുന്നേ സംഘപരിവാർ ബന്ധം മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
തുടർന്ന്, തൂങ്ങി മരിച്ച ഒരാളാണ് പ്രതിയെന്ന തരത്തിൽ കഴിഞ്ഞ വർഷം വന്ന വെളിപ്പെടുത്തലുകൾ രാഷ്ട്രീയ കേരളത്തിൽ പൊട്ടിച്ചിരി പടർത്തിയിരുന്നു. പിന്നീട് വെളിപ്പെടുത്തൽ നടത്തിയവർ തന്നെ ഇത് പിൻവലിച്ചതോടെ, സന്ദീപാനന്ദ ഗിരിയുമായി ബന്ധപ്പെട്ട ട്രോളുകൾക്ക് താത്കാലിക ശമനവും കൈവന്നിരുന്നു.
Discussion about this post