കണ്ണൂർ: ഡിവൈഎഫ്‌ഐ രാഷ്ട്രീയ സംഘടനയല്ലെന്നും പ്രവർത്തകർ ക്ഷേത്രഭരണം നടത്തുന്നതിൽ തെറ്റില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ക്ഷേത്ര വിശ്വാസികളായിട്ടുള്ളവരും അതിന്റെ ഭാഗമായിട്ടുള്ളവരും തന്നെ ക്ഷേത്രഭരണം നടത്തിയാൽ മതിയെന്ന നിലപാട് ആണ് സിപിഎമ്മിനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്രഭരണത്തിൽ ആർഎസ്എസ്, ബിജെപി, കോൺഗ്രസ്, മാർകിസ്റ്റ് അംഗങ്ങളൊന്നും ഇതിന്റെ ഭാഗമായി ഭരണരംഗത്തേക്ക് വരേണ്ടതില്ല എന്ന് തന്നെയാണ് സിപിഎമ്മിന്റെ അഭിപ്രായമെന്നും. ഡിവൈഎഫ്‌ഐ ഒരു ജനാധിപത്യസംവിധാനത്തിന്റെ ഭാഗമായുള്ള യുവജനസംഘടനയാണെന്നും രാഷ്ട്രീയ പാർട്ടി അല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഡിവൈഎഫ്ക്കാരോ എസ്എഫ്‌ഐക്കാരോ ക്ഷേത്രം ഭരിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയാണല്ലോ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം നിർമ്മിക്കാനുള്ള ട്രസറ്റിയായി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ക്ഷേത്രഭരണത്തിൽ രാഷ്ട്രീയക്കാർക്ക് വിലക്കേർപ്പെടുത്തിയത്. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് ഹൈക്കോടതി വിലക്കിയത്. പാലക്കാട് ഒറ്റപ്പാലം പൂക്കോട്ട് കാളി കാവ് ക്ഷേത്രത്തിലെ ഭരണസമിതിയിൽ സിപിഎം-ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളെ അംഗങ്ങളാക്കിയതിന് എതിരായ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. കാളികാവ് ക്ഷേത്ര ഭരണ സമിതി അംഗങ്ങളായി സിപിഎം , ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ് , പങ്കജാക്ഷൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഡിവൈഎഫ്ഐ സജീവ രാഷ്ട്രീയ സംഘടന അല്ലെന്ന വാദവും കേസ് പരിഗണിക്കവേ ഹൈക്കോടതി തള്ളിയിരുന്നു. മലബാർ ദേവസ്വം ബോർഡിലെ എല്ലാ ക്ഷേത്രങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Discussion about this post