ആലുവ : സമൂഹത്തിൽ വിദ്വേഷം പടർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് നടൻ സുരേഷ് ഗോപിക്കെതിരെ പോലീസിൽ പരാതി. ആലപ്പുഴ സ്വദേശി സുഭാഷ് എം തീക്കാടനാണ് നടനെതിരെ ആലുവ പോലീസിൽ പരാതി നൽകിയത്. ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിച്ചതിന് കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്.
ആലുവ ശിവരാത്രിയുമായി ബന്ധപ്പെട്ട ചടങ്ങിൽ ആയിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. വിശ്വാസികളുടെ അവകാശത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ലെന്നാണ് സുരേഷ് ഗോപി ചടങ്ങിൽ പറഞ്ഞത്. ലോകമെങ്ങുമുള്ള വിശ്വാസികളായ മനുഷ്യരെ സ്നേഹിക്കും. എല്ലാ മതത്തിലെയും വിശ്വാസികളെ സ്നേഹിക്കും. അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്നു ചങ്കൂറ്റത്തോടെ പറയുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
എന്നാലിത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതോടെ വിശദീകരണവുമായി നടൻ രംഗത്തുവന്നു. അവിശ്വാസികളോടോ, നിരീശ്വരവാദികളോടോ അനാദരവ് ഇല്ലെന്നും എഡിറ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. അവിശ്വാസികളുടേയും, നിരീശ്വവാദികളുടെയും ചിന്തകളോടോ, മൂല്യങ്ങളോടോ അനാദരവില്ല. ഇനി ഒരിക്കലും അനാദരവ് കാണിക്കുകയുമില്ല.
ശബരിമലയിൽ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ആചാര ലംഘനം നടത്തിയവരെയാണ് ഇവിടെ ഉദ്ദേശിച്ചത്. രാഷ്ട്രീയത്തിന് വേണ്ടിയുള്ള ഇത്തരം ചെയ്തികളെ ശക്തമായി എതിർക്കുന്നു. തന്റെ പരാമർശങ്ങളെ രാഷ്ട്രീയ താത്പര്യത്തിനായി ഉപയോഗിക്കാൻ താൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post