ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലായിരുന്ന സി രാജഗോപാലാചാരിയുടെ കൊച്ചുമകനും കോൺഗ്രസ് മീഡിയ പാനലിസ്റ്റുമായ സിആർ കേശവൻ കോൺഗ്രസിൽ നിന്നും രാജിവെച്ചിരുന്നു. പാർട്ടിയുടെ ആശയങ്ങളുമായി തനിക്ക് യോജിക്കാൻ കഴിയില്ലെന്നും പുതിയ പാത കണ്ടെത്താനുള്ള സമയമായെന്നും പറഞ്ഞാണ് അദ്ദേഹം പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചത്. എന്നാൽ പാർട്ടി നേതാക്കൾ നടത്തിയ പരാമർശങ്ങൾ തന്നെ വേദനിപ്പിച്ചുവെന്ന് കേശവൻ പറയുന്നു.
”സർജിക്കൽ സ്‌ട്രൈക്കിനെക്കുറിച്ച് ഒരു മുതിർന്ന നേതാവ് ചോദിച്ച ചോദ്യങ്ങൾ വളരെയധികം വേദനിപ്പിച്ചു. സർജിക്കൽ സ്‌ട്രൈക്ക് നടത്തിയതിന്റെ തെളിവ് എവിടെയെന്നാണ് അദ്ദേഹം ചോദിച്ചത്. ഇഷ്ടപ്പെട്ടില്ലെങ്കിൽ അവർക്ക് മിണ്ടാതിരിക്കാമായിരുന്നു” സിആർ കേശവൻ പറഞ്ഞു.
ഒഡീഷയിലെ ഗോത്ര വിഭാഗത്തിൽ നിന്നുളള ഒരു വനിതയെ നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രപതിയായി പ്രഖ്യാപിച്ചപ്പോൾ എല്ലാവർക്കും അഭിമാനനിമിഷമായിരുന്നു അത്. കഠിനാധ്വാനവും അർപ്പണബോധവുകൊണ്ടാണ് അവരിന്ന് ഇത്രയും ഉയർന്ന സ്ഥാനത്ത് എത്തിനിൽക്കുന്നത്. ഇതിൽ എല്ലാവരും അഭിമാനിക്കേണ്ടതാണ്. എന്നാൽ ചില കോൺഗ്രസ് നേതാക്കൾക്ക് അത് ദഹിച്ചില്ല.
ദുഷ്ട ചിന്തകളെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ദ്രൗപതി മുർമു എന്നാണ് കോൺഗ്രസ് മുതിർന്ന പ്രവർത്തക സമിതി അംഗം അന്ന് പറഞ്ഞത്. ഒരു രാജ്യത്തിനും ഇങ്ങനെയൊരു രാഷ്ട്രപതിയെ ലഭിക്കരുതെന്നും ചിലർ പറഞ്ഞു. ഇതെല്ലാം കേട്ടപ്പോൾ ഇനിയിവിടെ തുടരുന്നത് ശരിയല്ലെന്ന് തനിക്ക് തോന്നി. താൻ ഇവിടെ നിൽക്കേണ്ടയാളല്ലെന്ന് മനസ് പറഞ്ഞു. അതുകൊണ്ടാണ് രാജി സമർപ്പിക്കാൻ തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 22 വർഷമായി കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു സി.ആർ.കേശവൻ. 2001ലാണ് കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്നത്. തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി ചാരിറ്റബിൾ ട്രസ്റ്റ് അംഗത്വം, ശ്രീപെരുമ്പത്തൂർ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്മെൻറ് ഉപാധ്യക്ഷ സ്ഥാനം, പ്രസാർ ഭാരതി ബോർഡ് അംഗത്വം, യൂത്ത്കോൺഗ്രസ് ദേശീയ കൗൺസിൽ അംഗം എന്നീ ചുമതലകളും സി.ആർ.കേശവൻ രാജിവച്ചിട്ടുണ്ട്.
Discussion about this post