കൊൽക്കത്ത: വിശ്വഭാരതി സർവ്വകലാശാലയിൽ ബിബിസിയുടെ ഇന്ത്യ വിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള ഇടത് വിദ്യാർത്ഥി സംഘടനകളുടെ നീക്കത്തിന് തിരിച്ചടി. ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ സർവ്വകലാശാല അധികൃതർ അനുമതി നിഷേധിച്ചു. സർവ്വകലാശാല സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടിയിൽ പങ്കെടുക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് വൈകീട്ട് ഇവിടെയെത്തും. ഇതിനിടെ ഇന്ത്യ വിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനായിരുന്നു ഇടത് വിദ്യാർത്ഥി സംഘടനകളുടെ ശ്രമം.
വിവാദങ്ങൾക്കിടെ കഴിഞ്ഞ മാസം സർവ്വകലാശാലയിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനായിരുന്നു ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ എന്നീ സംഘടനകൾ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ രാജ്നാഥ് സിംഗ് സർവ്വകലാശാലയിൽ എത്തുന്നുവെന്ന് അറിഞ്ഞതോടെ ഇന്ന് പ്രദർശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു . പ്രതിരോധ മന്ത്രി പങ്കെടുക്കുന്ന പരിപാടി അലങ്കോലപ്പെടുത്താൻ ആയിരുന്നു ഇടത് വിദ്യാർത്ഥി സംഘടനകളുടെ ശ്രമം. സർവ്വകലാശാല അനുമതി നിഷേധിച്ചതോടെ ശക്തമായ തിരിച്ചടിയാണ് രാജ്യവിരുദ്ധ ശക്തികൾക്ക് ലഭിച്ചത്.
കേന്ദ്രമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് വലിയ സുരക്ഷയാണ് സർവ്വകലാശാലയിൽ ഒരുക്കിയിരിക്കുന്നത്. ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള ശ്രമം തടയുമെന്ന് പോലീസും വ്യക്തമാക്കി. വൈകീട്ടാണ് കേന്ദ്ര പ്രതിരോധ മന്ത്രി പങ്കെടുക്കുന്ന പരിപാടി. ഇതിന്റെ ഭാഗമായി ഉച്ചയ്ക്ക് ശേഷം അദ്ദേഹം സർവ്വകലാശാല ക്യാമ്പസിൽ എത്തും. നാളെ സെൻട്രൽ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന കോൺവൊക്കേഷൻ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
Discussion about this post