തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി തമിഴ്‌നാട് സ്വദേശിയായ മൂന്നാം ക്ലാസുകാരി. മധുര വേദിക് വിദ്യാശ്രമം സിബിഎസ്ഇ സ്‌കൂളിലെ വിദ്യാർത്ഥിനിയായ ആഞ്ജലിൻ മിഥുനയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത്. മധുര ഓമച്ചിക്കുളം ന്യൂനാദം റോഡിലെ വിഎം വിജയശരവണന്റെ മകളാണ് ആഞ്ജലിൻ മിഥുന
444 രൂപയുടെ ചെക്കാണ് ആഞ്ജലിൻ മിഥുന നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന കുറിപ്പും മൂന്നാം ക്ലാസുകാരി കൈമാറിയിട്ടുണ്ട്. കേരള മുഖ്യമന്ത്രിയെ മാതൃകയാക്കാനാണ് മാതാപിതാക്കൾ തന്നെ ഉപദേശിച്ചതെന്ന് കുട്ടി കത്തിൽ പറയുന്നു. സിവിൽ സർവീസ് പരീക്ഷയെഴുതി കലക്ടർ ആകണമെന്നാണ് ആഗ്രഹമെന്നും കുരുന്നിന്റെ കത്തിലുണ്ട്.
അതേസമയം ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് നടന്ന വ്യാപക തട്ടിപ്പുകൾ പുറത്ത് വരികയാണ്. തട്ടിപ്പിൽ പങ്കാളികളായ റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെയും ഡോക്ടർമാർക്കെതിരെയും കേസെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്യും. പത്തനംതിട്ട, പാലക്കാട് ജില്ലയിലാണ് ഇതേവരെ നടത്തിയ അന്വേഷണത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയത്. നൂറിലധികം അപേക്ഷകളിൽ പോലും ഒരേ ഏജൻറിന്റെ പേര് കണ്ടെത്തിയിട്ടുണ്ട്. ഒരു ഡോക്ടർ തന്നെ നിരവധി പേർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. വലിയ വരുമാനമുളളവർക്കും വരുമാനം താഴ്ത്തിയുള്ള സർട്ടിഫിക്കറ്റുകളാണ് തട്ടിപ്പിനായി നൽകിയത്.
Discussion about this post