ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ വിനാശകരമെന്ന് പഠനങ്ങൾ. ഭാവിയിൽ വാക്സിനെ അതിജീവിക്കുന്ന തരത്തിൽ കൊറോണ വൈറസിന് ജനിതക വ്യതിയാനം സംഭവിക്കാനുള്ള സാദ്ധ്യതകൾ ഏറെയാണെന്നും ലോകാരോഗ്യ സംഘടന മുൻ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
മനുഷ്യരുടെ ശ്വസന വ്യവസ്ഥയിൽ വലിയ ആഘാതങ്ങൾ ഉണ്ടാക്കാനുള്ള ശേഷി കൊറോണ വൈറസിനുണ്ട്. തത്ഫലമായി ഹൃദ്രോഗം, പ്രമേഹം, മസ്തിഷ്കാഘാതം എന്നിവ വരാനുള്ള സാദ്ധ്യത കൂടുതലാണ്. എന്നാൽ വാക്സിൻ സ്വീകരിച്ചവർ താരതമ്യേന സുരക്ഷിതരാണെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
ശരീരത്തിലെ ഏതൊരു വ്യവസ്ഥയെയും കൊവിഡ് അവതാളത്തിലാക്കിയേക്കാം. ശ്വാസകോശങ്ങൾക്കാണ് അപായ സാദ്ധ്യത കൂടുതലെന്ന് ഹൃദയാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശ്വാസകോശങ്ങളുടെ ആരോഗ്യം തകരാറിലായാൽ ഹൃദയത്തിന്റെ അദ്ധ്വാനം വർദ്ധിക്കുന്നു. ഇത് ഹൃദയത്തെ ക്ഷീണിപ്പിക്കുന്നുവെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
എന്നാൽ, 2020നെ അപേക്ഷിച്ച് കൊവിഡ് ബാധിതരിൽ ഹൃദ്രോഗബാധ 2021-22 കാലഘട്ടത്തിൽ കുറവാണെന്നാണ് പ്രമുഖ ഹൃദയാരോഗ്യ വിദഗ്ധർ പറയുന്നത്. കൊവിഡ് വ്യാപനത്തിന്റെ തോത് ഗണ്യമായി കുറഞ്ഞതും വാക്സിന്റെ ആവിർഭാവവുമാണ് ഇതിന് കാരണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post