റിയാദ് : പ്രതിരോധ സഹകരണത്തിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വ്യോമസേനയുടെ എട്ട് വിമാനങ്ങൾ സൗദിയിലെ എയർഫോഴ്‌സ് ബേസിൽ ലാന്റ് ചെയ്തു. എട്ട് യുദ്ധ വിമാനങ്ങളാണ് സൗദിയിൽ പറന്നിറങ്ങിയത്. 145 വ്യോമ സൈനികർ, അഞ്ച് മിറാഷ് വിമാനങ്ങൾ, രണ്ട് സി 17 വിമാനങ്ങൾ, ഒരു ഐ.എൽ 78 ടാങ്കർ എന്നിവ റോയൽ സൗദി എയർ ഫോഴ്‌സ് റിയാദ് ബേസിൽ ഇറങ്ങി ഒരു ദിവസം അവിടെ തങ്ങി.
സൗദിയിലെത്തിയ ഇന്ത്യൻ സംഘത്തെ മുതിർന്ന റോയൽ സൗദി എയർഫോഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥർ, ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, ഡിഫൻസ് അറ്റാഷെ കേണൽ ജിഎസ് ഗ്രെവാൾ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഒരു ദിവസം അവിടെ തങ്ങിയ ശേഷം യുകെയിൽ നടക്കുന്ന കോബ്ര വാരിയർ 23 അഭ്യാസത്തിൽ പങ്കെടുക്കാൻ സംഘം പുറപ്പെട്ടു.
വ്യോമ സൈനികരെ അഭിസംബോധന ചെയ്ത ഡോ. സുഹൈൽ അജാസ് ഖാൻ, ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ വളർന്നുവരുന്ന ബന്ധത്തെക്കുറിച്ചും എടുത്ത് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റവും നല്ല നയതന്ത്ര ബന്ധമാണുള്ളത്. സൈനിക നയതന്ത്ര രംഗത്തെ ഉറച്ച ബന്ധത്തിന് സൈനികർ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ വ്യോമ സേന കമാൻഡറും റോയൽ സൗദി എയർ ഫോഴ്‌സ് ബേസ് കമാൻഡറും അംബാസഡറും തമ്മിൽ ഔദ്യോഗിക ചർച്ച നടത്തുകയും ചെയ്തു.
ഇന്ത്യൻ സൈന്യകർക്ക് നൽകിയ പിന്തുണക്ക് അംബാസഡർ ബേസ് കമാൻഡറോട് നന്ദി അറിയിച്ചു. തുടർന്ന് വൈകീട്ട് ഇന്ത്യ എംബസി ഒരുക്കിയ സ്വീകരണ പരിപാടിക്കിടെ സൈനികരുമായി അംബാസഡർ അനൗപചാരിക ആശയവിനിമയവും നടത്തി. സംഘാംഗങ്ങൾ അവരുടെ പ്രവർത്തന അനുഭവങ്ങൾ പങ്കുവെച്ചു. ഈ സൈനികരിലെ നിരവധി പേർ തുർക്കിയയിലും സിറിയയിലുമുണ്ടായ ഭൂകമ്പ ദുരന്തത്തിൽ ഇന്ത്യ നടത്തിയ ‘ഓപറേഷൻ ദോസ്ത്’ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. ആ അനുഭവങ്ങളാണ് അവർ അംബാസഡറോട് പങ്കുവെച്ചത്.
Discussion about this post