മലപ്പുറം: സംസ്ഥാനത്ത് വീണ്ടും വൻ സ്വർണവേട്ട. കരിപ്പൂർ വിമാനത്താവളത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 293 ഗ്രാം സ്വർണം രണ്ടു വ്യത്യസ്ത കേസുകളിലായി പിടികൂടി. സ്വർണ താക്കോലായും ശരീരത്തിനുള്ളിലുമായാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അന്താരാഷ്ട്ര വിപണിയിൽ 16 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിൽ ഷാർജയിൽ നിന്നും വന്ന മലപ്പുറം ഒതുക്കങ്ങൽ സ്വദേശിയായ ചക്കിപ്പാറ സൈതലവി കൊണ്ടുവന്ന ബാഗേജിലുണ്ടായിരുന്ന രണ്ടു താക്കോലുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയത്തേതുടർന്ന് വിശദമായി പരിശോധിച്ചപ്പോൾ അവ സ്വർണ നിർമിതമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഇന്നു രാവിലെ എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിൽ അബുദാബിയിൽ നിന്നും വന്ന കോഴിക്കോട് പുതുപ്പാടി സ്വദേശിയായ പള്ളിക്കുന്ന് സബീറലിയിൽ (40 നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണ്ണമിശ്രിതം അടങ്ങിയ 1 ക്യാപ്‌സുളും പിടികൂടി. ഈ സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്തപ്പോൾ 14.36 ലക്ഷം രൂപ വിലമതിക്കുന്ന 258 ഗ്രാം തങ്കം ലഭിച്ചു.
Discussion about this post