ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നേടിയ ചരിത്ര വിജയത്തിന് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയിൽ വിശ്വാസമർപ്പിച്ച ജനങ്ങൾക്ക് നന്ദി പറയുകയാണെന്നും ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.
ത്രിപുരയിൽ അവസരവാദ സഖ്യമുണ്ടാക്കി തകർന്നടിഞ്ഞ കോൺഗ്രസിനെയും സിപിഎമ്മിനെയും പ്രധാനമന്ത്രി കണക്കിന് പരിഹസിച്ചു. ഒരിടത്ത് ഗുസ്തി, ഒരിടത്ത് ദോസ്തി എന്നതാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയം. കേരളത്തിൽ പരസ്പരം എതിർ ചേരിയിൽ നിൽക്കുന്ന ഇവർ കേരളത്തിന് പുറത്ത് ഒരുമിച്ച് നിൽക്കുന്നു. കേരളത്തിലെ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലും സർക്കാരുണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ബിജെപിക്ക് ഉണ്ട്. ന്യൂനപക്ഷങ്ങൾക്കെതിരാണ് ബിജെപി എന്ന മിഥ്യാധാരണ കേരളത്തിലും തകർക്കപ്പെടുക തന്നെ ചെയ്യും. ഗോവയിൽ ബിജെപി സർക്കാർ അധികാരം നിലനിർത്തുന്ന കാര്യവും പ്രധാനമന്ത്രി പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നാണ് ത്രിപുരയിൽ നിന്നും വ്യക്തമാകുന്നത്. ബിജെപി ന്യൂനപക്ഷ വിരുദ്ധമാണ് എന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്. ഗോവയിലും, ക്രൈസ്തവ ഭൂരിപക്ഷ മേഖലയായ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഈ പ്രചാരണം തകർക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. പ്രതിപക്ഷം രാജ്യത്ത് തുറന്നു കാട്ടപ്പെടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ചെറിയ സംസ്ഥാനങ്ങൾക്കൊന്നും വലിയ പ്രാധാന്യം നൽകേണ്ടതില്ല എന്ന കോൺഗ്രസിന്റെ നയത്തിനേറ്റ തിരിച്ചടിയാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി നേടിയ വിജയം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളേയും അവിടങ്ങളിലെ ജനങ്ങളേയും അവഗണിച്ചവർക്കുള്ള മറുപടിയാണ് ഈ ത്രിവേണീ വിജയമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ത്രിവേണിയാണ് ബിജെപിയുടെ വിജയ രഹസ്യം. ഇതിൽ ഒന്നാമത്തെ ധാര ബിജെപി സർക്കാരുകളുടെ പ്രവർത്തന മികവും രണ്ടാമത്തേത് സംഘടനയുടെ പ്രവർത്തന ശൈലിയും മൂന്നാമത്തേത് പാർട്ടി പ്രവർത്തകരുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങൾ വോട്ട് ചെയ്തത് വികസനത്തിനും സുസ്ഥിരതയ്ക്കുമാണ്. ആ ജനവിശ്വാസം കാത്ത് സൂക്ഷിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post