ന്യൂഡൽഹി : ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജമ്മു കശ്മീരിലെത്തിയപ്പോൾ തനിക്ക് ഉണ്ടായ അനുഭവം പങ്കുവെച്ച് രാഹുൽ ഗാന്ധി. ഭീകരർ തൊട്ടടുത്തെത്തിയിട്ടും അവർക്ക് തന്നെ ഒന്നും ചെയ്യാൻ സാധിച്ചില്ല എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ നടന്ന പരിപാടിയിലാണ് രാഹുൽ തന്റെ അനുഭവം പങ്കുവെച്ചത്.
ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരാൾ തന്നെ കാണാനെത്തിയെന്ന് രാഹുൽ പറഞ്ഞു. ” നിങ്ങൾ ഇവിടെ ഞങ്ങൾ പറയുന്നത് കേൾക്കാൻ തന്നെയാണോ വന്നത് എന്ന് അയാൾ എന്നോട് ചോദിച്ചു. അതെ എന്നായിരുന്നു എന്റെ ഉത്തരം. അവിടെ നിൽക്കുന്ന യുവാക്കളെ കാണുന്നുണ്ടോ എന്നായിരുന്നു അയാളുടെ അടുത്ത ചോദ്യം. അവർ തീവ്രവാദികളാണെന്നും അയാൾ പറഞ്ഞു. ” രാഹുൽ വിശദീകരിച്ചു.
” തീവ്രവാദികൾ സാധാരണ ആളുകളെ കൊല്ലുകയാണ് പതിവ്. അന്ന് ഞാനും കൊല്ലപ്പെടുമെന്ന് മനസിൽ കരുതി. എന്നാൽ അവർ എന്നെ നോക്കി, ഞാനും അവരെ രൂക്ഷമായി നോക്കി. പിന്നെ ഞങ്ങൾ വഴിതിരിഞ്ഞ് നടന്നു. അന്ന് ഭീകരർക്ക് എന്നെ ഒന്നും ചെയ്യാൻ സാധിച്ചില്ല. കാരണം ജമ്മു കശ്മീരിൽ അവർക്ക് അതിനുള്ള ശക്തിയില്ലായിരുന്നു” രാഹുൽ കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിലുടനീളം ഒരു തടസവുമില്ലാതെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോയത്. യാത്രയുടെ അവസാനം ശ്രീനഗറിലെ ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തിയാണ് കോൺഗ്രസ് നേതാക്കൾ പിരിഞ്ഞത്. തുടർന്ന് രാഹുലും സഹോദരി പ്രിയങ്ക വാദ്രയും ചേർന്ന് മഞ്ഞിൽ കളിക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.
ജമ്മു കശ്മീരിന് അമിതാ അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 2019 ൽ റദ്ദാക്കിയതിന് പിന്നാലെ കേന്ദ്ര ഭരണ പ്രദേശത്ത് വിഘടനവാദികളുടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. ഭീകരവാദത്തിന്റെ കോട്ടയായിരുന്ന കശ്മീർ താഴ്വരയിൽ ഇന്ന് യുവാക്കൾ സൈനിക പരിശീലനത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും വഴിയേ ആണ്. വിനോദസഞ്ചാരവും കുതിപ്പിന്റെ പാതയിലാണ്. യുഎപിഎ കാലത്ത് ഭീകരർ അഴിഞ്ഞാടിയ കശ്മീർ ഇന്ന് വികസക്കുതിപ്പിലാണ് എന്ന വസ്തുത സമ്മതിക്കുന്നതായിരുന്നു രാഹുലിന്റെ പ്രസംഗം.
Discussion about this post