ആലപ്പുഴ : ആലപ്പുഴയിൽ സിപിഎമ്മിനെ വീണ്ടും പ്രതിസന്ധിയിലാക്കിക്കൊണ്ട് പ്രവർത്തകരുടെ കൂട്ടരാജി. ലോക്കൽ സെക്രട്ടറിക്ക് എസ്ഡിപിഐ കൊലക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സിപിഎം പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ചത്. ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദിനെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സിപിഎം ചെറിയാട് സൗത്ത് എൽസി അംഗവും കൊരണ്ടിപ്പള്ളിശ്ശേരി ബ്രാഞ്ച് സെക്രട്ടറിയുമായ ലിജോ ജോയിയുടെ രാജിക്കത്താണ് പുറത്തുവന്നിരിക്കുന്നത്.
ചെങ്ങന്നൂർ വിശാൽ വധക്കേസിൽ പ്രതിയായ എസ്ഡിപിഐ/പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ആഷിഖിനോടും സഹോദരൻ ആഷാദിനോടുമൊപ്പം ചേർന്നാണ് ഷീദ് മുഹമ്മദ് ബിസിനസ് നടത്തുന്നത്. ഇത് പാർട്ടിയുടെ ഉയർന്ന തലങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സഖാവിന് യോജിച്ചതല്ല എന്ന് ലിജോ ജോയി പറഞ്ഞു. വർഗീയ സംഘടനകളുടെ വേരോട്ടമുള്ള ചെറിയനാട് സൗത്ത് എൽസി പ്രദേശത്ത് വർഗീയതയ്‌ക്കെതിരെ ഒരു വാക്ക് ഉച്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
രണ്ടാം തവണയും ലോക്കൽ സെക്രട്ടറിയായ ചുമതലയേറ്റ ഷീദ് വർഗീയ ശത്രുക്കൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. ഇത് ചോദ്യം ചെയ്ത താൻ അടക്കമുള്ള പ്രവർത്തകരോട് ബിജെപിയിലേക്ക് പോകാനാണ് അയാൾ ആക്രോശിച്ചത്.
പാർട്ടി സംഘടനാ ചർച്ചയുടെ ഭാഗമായി ജില്ലാ, ഏരിയ കമ്മിറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ഇത് ചർച്ച ചെയ്തിരുന്നു. തുടർന്ന് നടപടി സ്വീകരിക്കുമെന്ന് പാർട്ടി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുവരെ പാർട്ടി ഏരിയ കമ്മിറ്റിയുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ചന്ദനക്കുറി തൊട്ടതിന്റെ പേരിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളെ വ്യക്തപരമായി വിമർശിച്ച ലോക്കൽ സെക്രട്ടറി, കഴിഞ്ഞ പാർട്ടി കൊല്ലക്കടവ് ടൗൺ ബ്രാഞ്ച് സമ്മേളനത്തിന് തന്റെ പിതാവ് മുസ്ലീം മതവിശ്വാസികൾ ധരിക്കുന്ന തൊപ്പി തലയിൽ വച്ച് പതാക ഉയർത്തിയപ്പോൾ ഒരു വാക്ക് പോലും മിണ്ടിയില്ലെന്നും കത്തിൽ പറയുന്നു.
Discussion about this post