ഇടുക്കി: ജില്ലയെ ഭീതിയിലാക്കിയ അരിക്കൊമ്പൻ എന്ന് വിളിക്കുന്ന ഒറ്റയാനെ തളയ്ക്കാൻ നടപടികളുമായി വനംവകുപ്പ്. അരിക്കൊമ്പനെ മയക്കുവെടി വച്ച് കോടനാട് കൂട്ടിലാക്കാനാണ് ശ്രമം.കൂട് നിർമ്മിക്കുന്നതിനുള്ള യൂക്കാലി മരങ്ങൾ മുറിച്ചുതുടങ്ങി. ദേവികുളത്തെ വനംവകുപ്പിന്റെ ഭൂമിയിലെ മരങ്ങളാണ് കൂടിനായി മുറിക്കുന്നത്. കൂട് നിർമ്മാണം ആരംഭിക്കുന്ന മുറയ്ക്ക് വയനാട്ടിൽ നിന്നും ദൗത്യ സംഘം എത്തും. ഈ മാസം തന്നെ അരിക്കൊമ്പനെ മയക്കുവെടിവച്ച് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസവും ജില്ലയിൽ കാട്ടന ആക്രമണം ഉണ്ടായിരുന്നു.മൂന്നാറിലിറങ്ങിയ പടയപ്പ കെഎസ്ആർടിസി ബസിന് നേരെയാണ് ആക്രമണം നടത്തിയത്. പൂപ്പാറ തലക്കുളം സ്വദേശി ബൊമ്മരാജിൻറെ വീടാണ് അരിക്കൊമ്പൻ ആക്രമിച്ചത്.
പുലർച്ചെയോടെയായിരുന്നു ആനയുടെ ആക്രമണം. ഈ സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാലാണ് അപകടം ഒഴിവായത്. വീടിൻറെ മുൻ വശത്തെ വാതിലുകളും ജനാലകളും ആന തകർത്തിട്ടുണ്ട്. ഇക്കഴിഞ്ഞ രണ്ട് മാസക്കാലയളവിലായി ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ 15ലധികം വീടുകൾക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുള്ളത്.
തുടർച്ചയായി ഇത്തരം സംഭവങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ അധികൃതരുടെ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Discussion about this post