കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ വെള്ളം സ്പ്രേ ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും. നാല് മീറ്റർ വരെ താഴ്ചയിൽ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇന്നലെ മാലിന്യ പ്ലാന്റിലെ തീ അണച്ചിരുന്നു. 30 ഫയർ യൂണിറ്റുകളും, 125 അഗ്‌നി രക്ഷാ സേനാംഗങ്ങളും അഞ്ച് ദിവസം നീണ്ടു നിന്ന ദൗത്യത്തിലാണ് തീ അണച്ചത്. എങ്കിലും മാലിന്യത്തിന്റെ അടിയിൽ നിന്ന് പുക ഉയരുന്ന സാഹചര്യത്തിലാണ് ഇത് ശമിപ്പിക്കുന്നതിനായുള്ള ദൗത്യം തുടരുന്നത്.
വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തത് ഇന്ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിനെ തുടർന്നാണ് ഹൈക്കോടതി കേസെടുത്തത്. മുൻകരുതലിന്റെ ഭാഗമായി കൊച്ചിയിലും സമീപപ്രദേശങ്ങളിലുമുള്ള സ്‌കൂളുകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും അംഗനവാടികൾ, കിന്റർഗാർഡനുകൾ, ഡേ കെയർ സെന്ററുകൾ തുടങ്ങിയവയ്ക്കുമാണ് അവധി. പൊതുപരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.
അതേസമയം ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ കൊച്ചി നഗരത്തിലെ ജൈവമാലിന്യം അമ്പലമേട്ടിൽ സംസ്‌കരിക്കാനും തീരുമാനമായി. ഇതിനായി കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കണ്ടെത്തി. ജില്ലാ ഭരണകൂടമാണ് കൊച്ചി കോർപ്പറേഷന് ഇത് സംബന്ധിച്ചുള്ള നിർദ്ദേശം നൽകിയത്.
Discussion about this post